തിരുവനന്തപുരം: കൈതോലപ്പായില്‍ കൊണ്ടുപോയ പണത്തിലെ ഏറ്റവും വലിയകെട്ട് കരിമണല്‍ കര്‍ത്തയുടേതായിരുന്നുവെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍. ‘നമുക്ക് ഒരു പാ മതി. വക്കീലേ!’ എന്ന തലക്കെട്ടിലാണ് എഫ്.ബി പോസ്റ്റ്. പണം ഏറ്റുവാങ്ങിയത് ആത്മ സുഹൃത്ത് ദേശാഭിമാനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. വേണുഗോപാലാണെന്നും ശക്തിധരന്‍ വെളിപ്പെടുത്തി.
കര്‍ത്തയുമായി വര്‍ഷങ്ങളുടെ പരിചയക്കാരന്‍. ‘ഒരുവമ്പന്‍ പാര്‍ട്ടി ‘എത്താനുണ്ടെന്ന് ഇടക്കിടെ പി. രാജീവ് പറഞ്ഞു മോഹിപ്പിച്ചെങ്കിലും അയാള്‍ വന്നപ്പോള്‍ കിട്ടിയത് അഞ്ചുലക്ഷത്തില്‍ താഴെ മാത്രമായിരുന്നു. തിമിംഗലത്തെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് പരല്‍ മീന്‍ കൊണ്ടുവന്നവനായിരുന്നു പി. രാജീവ്. പണം സമാഹരണത്തിലായിരുന്നാലും സ്ഥാനാര്‍ഥിക്കു വോട്ടു പിടിക്കാന്‍ ബലാല്‍സംഗ കഥ പൊട്ടിക്കുന്നതിലായാലും രാജീവിനുള്ള വൈഭവം സമാനതകള്‍ ഇല്ലാത്തതാണ്. എന്തും ചെയ്യും രാജീവ്. കാഥികന്റെ ശബ്ദഘോഷം കൊണ്ട് ബൗദ്ധിക മേമ്പൊടി പടയക്കുമെന്നും രാജീവിനെക്കുറിച്ച് ശക്തിധരന്‍ എഴുതുന്നു. രണ്ടാം ദിവസം സമാഹരിച്ചത് ലക്ഷ്യത്തിനപ്പുറമായതുകൊണ്ടാകാം. ഇനി വരുന്നവരോട് തിരുവനന്തപുരത്തു എത്തിച്ചാല്‍ മതി എന്ന് പിണറായി സഖാവ് ചട്ടം കെട്ടി. ഏറെ കൗതുകകരം അന്ന് രാത്രി ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന ന്യുസ് എഡിറ്റര്‍ ഇതെല്ലം നിരീക്ഷിക്കുകയായിരുന്നു. അത് ശക്തിധരന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. എഫ്.ബി പോസ്റ്റ് കണ്ട അദ്ദേഹം അന്നുണ്ടായ സംഭവങ്ങള്‍ പലതും റീപ്ലെ ചെയ്തു കേട്ടപ്പപ്പോള്‍ അതെല്ലാം ശരിയായിരുന്നു എന്ന് മനസിലായി. മുകളിലെ നിലയില്‍ പിണറായി സഖാവ് ഏതുമുറിയില്‍ ആണ് ഇരിക്കുന്നതെന്ന വിവരം അതിഥികള്‍ മനസിലാക്കിയതും കയറിച്ചെന്നപ്പോള്‍ കണ്ട ഇവരോടായിരുന്നു. അതേക്കുറിച്ചു കൂടുതല്‍ വിവരിക്കുന്നില്ലെന്നും ശക്തിധരന്‍ കുറിച്ചു.





























