തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്‍റെ തുറന്നുപറച്ചില്‍ സര്‍ക്കാറിന്‍റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് കനത്ത പ്രഹരമായി. നവംബര്‍ 18നു തുടങ്ങി ഒരു മാസം നീളുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുമാരുടെയും കൂട്ടത്തോടെയുള്ള മണ്ഡലപര്യടനത്തിന്‍റെ ലക്ഷ്യം മുഖംമിനുക്കലാണ്. പുതുപ്പള്ളിയില്‍ പ്രകടമായ ഭരണവിരുദ്ധ വികാരം തിരിച്ചറിഞ്ഞാണ് സി.പി.എം മുഖംമിനുക്കലിന് തയാറെടുത്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രശ്നത്തില്‍ ജി. സുധാകരനെപോലൊരു മുതിര്‍ന്ന നേതാവ് പാര്‍ട്ടിയുടെയും സര്‍ക്കാറിന്‍റെയും നിലപാട് തള്ളി തുറന്നടിക്കുമ്പോള്‍ അത് സി.പി.എമ്മിനുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല.
കരുവന്നൂരില്‍ കേന്ദ്രത്തെ പഴിച്ച് രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം ശ്രമിക്കുന്നത്. ആ തന്ത്രം പൊളിച്ചടുക്കുന്നതാണ് മുൻസഹകരണ മന്ത്രി കൂടിയായ ജി. സുധാകരന്‍റെ തുറന്നുപറച്ചില്‍. സഹകരണ വകുപ്പ് സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ലെന്നും ദീര്‍ഘകാലം കുഴപ്പങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ഭരണസമിതി ശരിയായി അന്വേഷിക്കാത്തതുകൊണ്ടാണെന്നും ജി. സുധാകരൻ പറഞ്ഞതിന് പാര്‍ട്ടിക്ക് മറുപടിയില്ലാത്ത നിലയാണ്. കുഴപ്പം നടന്നിട്ടുണ്ടെങ്കില്‍ ഇ.ഡി വരുന്നത് തടയാൻ കഴിയില്ലെന്നുകൂടി അദ്ദേഹം പറയുമ്പോള്‍ കേന്ദ്രത്തിനെതിരായ രാഷ്ട്രീയ പ്രതിരോധവും പാളിയ നിലയിലാണ് സി.പി.എം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തെറ്റുചെയ്തവൻ ഏതു കൊലകൊമ്പനാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും ജി. സുധാകരൻ പറഞ്ഞുവെക്കുന്നു. കരിമണല്‍ മാസപ്പടി ഉള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ സുധാകരന്‍റെ ഒളിയമ്പ് ഉന്നതങ്ങളിലേക്കും നീളുന്നതാണ്. അപ്പോഴും സുധാകരന്റെ അഭിപ്രായത്തോട് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അത് ഈ ഘട്ടത്തില്‍ കാര്യമായി എടുക്കാതെ മുന്നോട്ടുപോകാനാണ് പാര്‍ട്ടി നേതൃതലത്തിലെ ധാരണ. സുധാകരനെ പ്രകോപിപ്പിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറയുന്ന നില ഉണ്ടാകാതിരിക്കാനുള്ള കരുതലാണിത്.
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് തര്‍ക്കവുമായി ബന്ധപ്പെട്ട് അച്ചടക്കനടപടി നേരിട്ടയാളാണ് സുധാകരന്‍. താൻ ആരെയും തോല്‍പിച്ചിട്ടില്ലെന്ന് പരസ്യമായി പറഞ്ഞ സുധാകരൻ തനിക്കെതിരായ പാര്‍ട്ടി നടപടിയെ ചോദ്യം ചെയ്യുകകൂടിയാണ്. ആലപ്പുഴയിലെ വിഭാഗീയതയാണ് യഥാര്‍ഥപ്രശ്നമെന്നും നേതൃത്വത്തിനെതിരെ മുര്‍ച്ചയുള്ള ആയുധമെന്ന നിലക്കാണ് കരുവന്നൂര്‍ വിഷയം സുധാകരൻ ഏറ്റുപിടിച്ചതെന്നും നേതൃത്വം വിലയിരുത്തുന്നു. അതിനാല്‍ ഇപ്പോഴത്തെ തുറന്നുപറച്ചിലില്‍ സുധാകരന് മറുപടിയോ, നടപടിയോ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് ഉണ്ടാകാനിടയില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.