ആലപ്പുഴ : അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന വീഴ്ചയില്‍ സിപിഎം അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരനെതിരെ പരാതികളുടെ കെട്ടഴിച്ച് പ്രമുഖര്‍. അന്വേഷണ പരിധിക്ക് പുറത്തുള്ളവരും സുധാകരനെതിരെ പരാതിയുമായി എത്തിയിരുന്നു.
പ്രാദേശിക നേതാക്കളില്‍ നിന്നുള്ള വിവരങ്ങളും തേടയിരുന്നു. ഏരിയാ, ലോക്കല്‍ കമ്മിറ്റി നേതാക്കളുമായും പാര്‍ട്ടി കമ്മീഷന്‍ ആശയവിനിമയം നടത്തിയിരുന്നു. മന്ത്രി സജി ചെറിയാന്‍, എ എം ആരിഫ് എം പി എന്നിവരും സുധാകരനെതിരെ എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. സുധാകരന്‍ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം വേണുഗോപാല്‍ പരാതിപ്പെട്ടു.
അമ്പലപ്പുഴ, ആലപ്പുഴ ഏരിയക്കമ്മിറ്റികളില്‍ നിന്ന് ഹാജരായവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സുധാകരനെ പിന്തുണച്ചത്. അതേസമയം രണ്ടംഗ കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിക്കും.
നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മിനിറ്റ്‌സിലെ വിവരങ്ങളും കമ്മീഷന്‍ ശേഖരിച്ചു. ആരോപണ വിധേയനായ ജി സുധാകരനും പരാതിക്കാരനായ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും കഴിഞ്ഞ ദിവസം പാര്‍ട്ടി കമ്മീഷന് മുന്നില്‍ ഹാജരായിരുന്നു.
ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും കമ്മീഷന്‍ അംഗങ്ങളായ എളമരം കരീമും, കെ തോമസും പങ്കെടുക്കും. അന്വേഷണ കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ജി സുധാകരനതിരെ നടപടി വേണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുക.
ജി.സുധാകരന്‍ മല്‍സരിക്കാതിരുന്ന തിരഞ്ഞെടുപ്പില്‍ അമ്ബലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എച്ച് സലാം വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിലും ലഭിച്ച വോട്ടിലും കുറവുണ്ടായി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജി.സുധാകരനടക്കമുള്ളവര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് ആക്ഷേപമുയര്‍ന്നത്. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ജി.സുധാകരനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
അമ്ബലപ്പുഴ എംഎല്‍എ എച്ച്.സലാമും എ.എം ആരിഫ് എം പിയുമടക്കമുള്ളവര്‍ അടക്കമുള്ളവര്‍ ജില്ലാ കമ്മിറ്റിയില്‍ സുധാകരനെതിരെ വിമര്‍ശനമുന്നയിച്ചു. വിമര്‍ശനങ്ങളുയര്‍ന്ന ജില്ലാ നേതൃയോഗങ്ങളിലും തിരഞ്ഞെടുപ്പ് ‘ അവലോകന രേഖ അംഗീകരിച്ച സംസ്ഥാന കമ്മിറ്റിയിലും ജി.സുധാകരന്‍ പങ്കെടുത്തിരുന്നില്ല. അമ്ബലപ്പുഴയില്‍ സീറ്റ് ലഭിക്കാത്തതിന്റെ എതിര്‍പ്പ് പ്രചരണത്തിനിടെ പ്രകടിപ്പിച്ചുവെന്നായിരുന്നു പ്രധാന ആരോപണം.
അമ്ബലപ്പുഴയിലെ സ്ഥാനാര്‍ത്ഥി എസ്ഡിപിഐക്കാരനാണെന്ന് പ്രചാരണം ചിലര്‍ നടത്തിയെങ്കിലും അത് പ്രതിരോധിക്കാന്‍ സുധാകരന്‍ ശ്രമിച്ചില്ലെന്നായിരുന്നു സലാമിന്റെ പ്രധാന ആരോപണം. കുടുംബയോഗങ്ങളിലെ ശരീരഭാഷ വോട്ടര്‍മാര്‍ക്ക് തെറ്റായ സൂചനകള്‍ നല്‍കുന്നതായിരുന്നു, മണ്ഡലത്തില്‍ വികസന രേഖ പുറത്തിറക്കിയില്ല തുടങ്ങിയ ആക്ഷേപങ്ങളും ഉയര്‍ന്നു. സംസ്ഥാന നേതൃത്വത്തിനും പരാതികള്‍ ലഭിച്ചിരുന്നു.
സംസ്ഥാന കമ്മിറ്റിയിലും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള അംഗങ്ങളും സുധാകരനെതിരെ വിമര്‍ശനമുന്നയിച്ചു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി അമ്ബലപ്പുഴ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. 25 ന് കമ്മീഷന്‍ തെളിവെടുപ്പിനെത്തുമെന്നായിരുന്നു ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ അറിയിച്ചിരുന്നത്.
ആലപ്പുഴയിലെത്തിയ കമ്മിഷനംഗങ്ങളായ എളമരം കരീമും കെ.ജെ.തോമസും ജില്ലാ സെക്രട്ടറി ആര്‍.നാസറുമായി ചര്‍ച്ച നടത്തിയിരുന്നു. പരാതി ഉന്നയിച്ചവരില്‍ നിന്ന് കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. അമ്ബലപ്പുഴയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ സിപിഎം അംഗങ്ങളില്‍ നിന്നുമാണ് പ്രധാനമായും വിശദാംശങ്ങള്‍ തേടിയത്.