കൊച്ചി : പാലാരിവട്ടം പാലം നിര്‍മിച്ച കരാർ കമ്പനിയോട് സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ചട്ടപ്രകാരമാണെന്ന് മന്ത്രി ജി.സുധാകരൻ. ആർ.ഡി.എസ് കമ്പനി നിർമിച്ച മറ്റ് പാലങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ല. പാലാരിവട്ടം പാലത്തിന് പ്രശ്നമുണ്ടാകാൻ കാരണം ചില ദുഷ്ട ശക്തികളുടെ ഇടപെടലാണെന്നും എറണാകുളത്ത് ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പാലാരിവട്ടം പാലം പുതുക്കി പണിതതിന്‍റെ ചിലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സർക്കാർ നോട്ടിസ് നൽകിയിരുന്നു. കരാർ കമ്പനി 24.52 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. പാലത്തിന്റെ പുനർനിർമാണം സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും പാലം കൃത്യമായി നിർമിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റിയെന്നും സർക്കാർ ആരോപിച്ചു. കരാർ വ്യവസ്ഥ അനുസരിച്ച് നഷ്ടം നൽകാൻ കമ്പനിക്ക് ബാധ്യത ഉണ്ടെന്നും സർക്കാർ നോട്ടിസിൽ വ്യക്തമാക്കി.