അടൂർ : മോദി ഭരണത്തിൽ ഗാന്ധിയൻ ദർശനങ്ങൾ തമസ്ക്കരിക്കപ്പെട്ടിരിക്കുകയാണെന്നും ആർ എസ് എസ് സംഘടിപ്പിക്കുന്ന പരിപാടി ആയതിനാലാണ് കോൺഗ്രസ് പ്രതിനിധികൾ അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി കവിതാ റെഡ്ഡി പറഞ്ഞു. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടൂർ ബോധിഗ്രാമിൽ സംഘടിപ്പിച്ച ദ്വിദിന നേത്യ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കവിതാറെഡ്ഡി.
കോൺഗ്രസ് പാർട്ടി ഹിന്ദു വിശ്വാസങ്ങൾക്ക് എതിരല്ല. എന്നാൽ ആർ എസ് എസ് ൻ്റെ ഹിന്ദുത്വ രാഷ്ട്രീയത്തോട് എതിപ്പുണ്ട്. ഇന്ത്യയിൽ എട്ട് ലക്ഷത്തിൽ പരം ക്ഷേത്രങ്ങളുണ്ട്. അവയെല്ലാം ബി ജെ പി സർക്കാർ അധികാരത്തിൽ വന്ന ശേഷം നിർമ്മിച്ചവയല്ല. ആർ എസ് എസ്സിന് കാര്യമായ സ്വാധീനമില്ലാത്ത തമിഴ്നാട്ടിലും തെലുങ്കാനയിലും കർണ്ണാടകയിലും കേരളത്തിലുമാണ് ഏറ്റവുമധികം ക്ഷേത്രങ്ങളുള്ളത്. ആർ എസ് എസ് ന് ഏറെ സ്വാധീനമുള്ള യുപിയിൽ ക്ഷേത്രങ്ങളുടെ എണ്ണം കുറവാണ്. കോൺഗ്രസ് ഹിന്ദു വിരുദ്ധരാണെന്ന ആർ എസ് എസ് പ്രചരണം വിലപ്പോകില്ല. കോൺഗ്രസിൻ്റെ ചരിത്രം ഇന്ത്യയുടെ ചരിത്രവുമായി ഇഴുകിച്ചേർന്നതാണ്. കോൺഗ്രസിനെ ഒഴിവാക്കി ഇന്ത്യാ ചരിത്രം എഴുതാനാവില്ല. ഇന്ത്യൻ ഭരണഘടനയാണ് കോൺഗ്രസിൻ്റെ പ്രത്യയശാസ്ത്രം. കോൺഗ്രസ് അതിൻ്റെ 138 വർഷത്തെ പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് നേതാക്കളെയാണ് സൃഷ്ടിച്ചത്. ആർ എസ് എസ് എത്ര നേതാക്കളെ സൃഷ്ടിച്ചിട്ടുണ്ട് എന്ന് പരിശോധിക്കണം. എന്നും കോൺഗ്രസിൽ നിന്നും നേതാക്കളെ കടമെടുക്കുകയാണ് ആർ എസ് എസ് ചെയ്യുന്നതെന്നും കവിതാറെഡ്ഡി പ്രസംഗത്തിൽ പറഞ്ഞു.
ഉത്ഘാടന സമ്മേളനത്തിൽ ഗാന്ധി ദർശൻ വേദി ജില്ലാ പ്രസിഡൻ്റ് കെ ജി റെജി അദ്ധ്യക്ഷത വഹിച്ചു. യു.എൻ.ഡി.പി.മുൻ ഡയറക്ടറും കെ.പി.സി.സി നയരൂപീകരണസമിതി ചെയർമാനുമായ ജെ.എസ്. അടൂർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.ജി.ഡി. സംസ്ഥാന ചെയർമാൻ ഡോ. എം.സി.ദിലീപ് കുമാർ ഗാന്ധി സന്ദേശം നൽകി. കെ.പി.ജി.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത്, സംസ്ഥാന ട്രഷറർ എം.എസ്.ഗണേശൻ, കെ.പി.ജി.ഡി.സംസ്ഥാന കൗൺസിൽ അംഗം രജനി പ്രദീപ്, ഡി.സി.സി. ജനറൽ സെക്രട്ടറി എലിസബത്ത് അബു, കെ.പി.ജി.ഡി. ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, എം.ആർ. ജയപ്രസാദ്, പ്രൊഫ. ജി.ജോൺ, അബ്ദുൾ കലാം ആസാദ്, സോമൻ ജോർജ്ജ് .കെ.ഏബ്രഹാം, വിജയലക്ഷി ഉണ്ണിത്താൻ, അനൂപ് മോഹൻ, എം.ടി.ശാമുവേൽ, സജിനി മോഹൻ, വർഗ്ഗീസ് പവൻപാറ, പ്രകാശ് പി.മാത്യു, കലാധരൻ പിള്ള, സുരേഷ് വാലുപറമ്പിൽ, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. കവിത റെഡ്ഢി, അനുപ് മോഹൻ, കാർത്തിക് ശശി, അനിൽ വള്ളിക്കോട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു.





























