പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള നിരന്തരമായ ഗുണ്ടാ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ വിദ്യാര്‍ഥികളും ഇവരുടെ രൂപത്തില്‍ എത്തിയ ഗുണ്ടകളും വ്യാപാര സ്ഥാപനങ്ങള്‍ അടിച്ച് നശിപ്പിക്കുകയും വലിയ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. സ്വകാര്യ ബസ് സ്റ്റാന്റില്‍ പോലീസ് എയ്ഡ്‌പോസ്റ്റ് ഉണ്ടെങ്കിലും വ്യാപാരികള്‍ക്കോ പൊതു സമൂഹത്തിനോ ഇവര്‍ യാതൊരു സംരക്ഷണവും നല്‍കുന്നില്ല. പോലീസ് എയ്ഡ്‌പോസ്റ്റില്‍ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും കാലങ്ങളായി നടക്കുന്ന വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
സ്വകാര്യ ബസ് സ്റ്റാന്റില്‍ നടന്ന ആക്രമണത്തിന് പിന്നാലെ പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന് സമീപമുള്ള മജസ്റ്റിക് കാർ അക്‌സസ്സറീസ് എന്ന സ്ഥാപനത്തിലും ഗുണ്ടകളുടെ ആക്രമണം നടന്നു. ഗുണ്ടകള്‍ ഇവിടെ ഉണ്ടായിരുന്ന കാര്‍ അടിച്ച് പൊട്ടിക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സ്ഥാപന ഉടമ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാപാരികള്‍ക്ക് നേരെയുണ്ടാകുന്ന നിരന്തര ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ടയില്‍ പ്രതിഷേധ സമരം നടത്തി. യൂണിറ്റ് പ്രസിഡന്റ് അബു നവാസ് എം. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.എ.നെസാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി.വർഗീസ്സ്, ട്രഷറർ ഉല്ലാസ് പി., ജില്ലാ സെക്രട്ടറി ശശി ഐസക്, റ്റി.വി.മിത്രൻ, അഹമ്മദ് സാലി, സജി എം.ജോർജ്ജ്, ജോർജ്ജ് വർഗീസ്, അബ്‌ദുൾ മജീദ്, റെമീസ്, കണ്ണൻ, സുറൂർ ഷാജി, നിയാസ് കൊന്നമൂട്, ഷിബു എന്നിവർ പ്രസംഗിച്ചു. സുബൈയ്യ, മജീദ്, സോജ, സോമൻ, റെമീസ്, കണ്ണൻ, ആന്റണി, തോമസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നല്‍കി.






























