വാരണാസി: യുവതിയെ പീഡിപ്പിച്ച ബിജെപി എംഎല്‍എയ്ക്കും മക്കള്‍ക്കും ബന്ധുവിനുമെതിരെ കേസെടുത്തു. കൂട്ടമാനഭംഗക്കേസിൽ ഭാദോഹിയിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എംഎൽഎ രവീന്ദ്ര നാഥ് ത്രിപാഠി, അഞ്ച് ആൺമക്കൾ, ഒരു അനന്തിരവന്‍ എന്നിവർക്കെതിരെ ബുധനാഴ്ച കേസെടുത്തു. ഫെബ്രുവരി ഒമ്പതിന് ഒരു സ്ത്രീ നൽകിയ പരാതിയിലാണ് ഭാദോഹി കോട്‌വാലി പോലീസ് ത്രിപാഠിക്കും ബന്ധുക്കൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ആറ് വർഷമായി എംഎൽഎയുടെ അനന്തരവൻ തന്നെ ബലാത്സംഗം ചെയ്തതായും 2017 ലെ സംസ്ഥാന തെരഞ്ഞെടുപ്പ് വേളയിൽ എംഎൽഎ ഉൾപ്പെടെയുള്ളവർ ബലാത്സംഗം ചെയ്തതായും യുവതി ആരോപിച്ചു. പരാതി അടിസ്ഥാനത്തില്‍ ഭാദോഹി എസ്പി രാം ബദാൻ സിംഗ് അസിസ്റ്റന്റ് എസ്പിക്ക് അന്വേഷണ ചുമതല നൽകിയിരുന്നു.
അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം എഫ്‌ഐആർ സമർപ്പിക്കാൻ ഭദോഹി കോട്‌വാലി പോലീസിനോട് ഉത്തരവിട്ടതായി പോലീസ് മേധാവി പറഞ്ഞു. ത്രിപാഠി, അദ്ദേഹത്തിന്റെ അഞ്ച് മക്കളായ സച്ചിൻ, ചന്ദ്രഭൂഷൻ, ദീപക്, പ്രകാശ്, നിതേഷ്, മരുമകൻ സന്ദീപ് എന്നിവർക്കെതിരെ 376 ഡി (കൂട്ട ബലാത്സംഗം), 313 (സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കല്‍), 504 (മനപൂർവ്വം അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണി) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും എസ്.പി പറഞ്ഞു. തെളിവുകൾ ശേഖരിക്കുന്നതിനുള്ള കൂടുതൽ അന്വേഷണങ്ങളും നടപടികളും പുരോഗമിക്കുകയാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും സിംഗ് പറഞ്ഞു.
2007 ൽ തന്റെ ഭർത്താവ് മരിച്ചുവെന്നും തനിക്ക് കുട്ടികളില്ലെന്നും യുവതി പരാതിയിൽ പറയുന്നു. 2014 ൽ മുംബൈയിൽ നിന്ന് മടങ്ങുമ്പോൾ ട്രെയിനിൽ വച്ചാണ് സന്ദീപ് തന്നെ കണ്ടുമുട്ടിയത്. തുടര്‍ന്ന് 2016 ഓഗസ്റ്റ് 8 ന് വാരണാസി റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ഹോട്ടലിൽ വച്ച് വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു. പിന്നീട് ഭദോഹി, വാരണാസി, മുംബൈ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ വച്ച് സന്ദീപ് തുടർച്ചയായി ബലാത്സംഗം ചെയ്തുവെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.