ലാഹോര്‍ : പാകിസ്ഥാനില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേർക്ക് വധശിക്ഷ വിധിച്ചു. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹവല്‍പുര്‍ ജില്ലയിലാണ് സംഭവം. നസീര്‍ അഹമ്മദ്, മുഹമ്മദ് വസീം, ഉമര്‍ ഹയാത്ത്, ഫഖീര്‍ ഹുസൈന്‍ എന്നിവരെയാണ് പഞ്ചാബ് പ്രവിശ്യ കോടതി വധശിക്ഷക്ക് വിധിച്ചത്.
പെണ്‍കുട്ടിയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച ശേഷമായിരുന്നു ബലാത്സംഗം. അതിന് ശേഷം പ്രതികള്‍ മുങ്ങുകയായിരുന്നുവെന്ന് പ്രൊസിക്യൂഷന്‍ പറഞ്ഞു. മോഷണത്തിന് ശേഷം പെണ്‍കുട്ടിയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയെ ഉപദ്രവിക്കരുതെന്ന് മാതാപിതാക്കള്‍ അപേക്ഷിച്ചെങ്കിലും പ്രതികള്‍ ചെവിക്കൊണ്ടില്ല. അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി റാണാ അബ്ദുല്‍ ഹക്കീമാണ് ശിക്ഷ വിധിച്ചത്. കുറച്ച് ദിവസം മുമ്പ് മുള്‍ത്താനില്‍ വധുവിനെ വരന്റെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.