കോന്നി : കോന്നിയിൽ വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. കോന്നി എക്സൈസ് റേഞ്ച് അധികൃതർ നടത്തിയ പരിശോധനകളിൽ ഇത്തരത്തിൽ നിരവധി കേസുകൾ ആണ് കണ്ടെത്തിയിട്ടുള്ളത്. മുപ്പതിനും ഇരുപതിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരാണ് കൂടുതലും ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. പത്തനാപുരം പുനലൂർ ഭാഗങ്ങളിൽ നിന്നുമാണ് കോന്നിയിലേക്ക് കഞ്ചാവ് എത്തുന്നത് എന്നാണ് എക്സൈസ് അധികൃതരുടെ കണ്ടെത്തൽ.ആളൊഴിഞ്ഞ പറമ്പുകളും കെട്ടിടവുമൊക്കെയാണ് ഇത്തരക്കാർ താവളമാകുന്നത്.
വിദ്യർത്ഥികൾക്കിടയിൽ കഞ്ചാവ് ഉപയോഗം വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് സംഘങ്ങളുടെ പ്രവർത്തനം. കഞ്ചാവ് ഉപയോഗിക്കുന്ന കേസുകളിൽ ആളുകൾ പിടിക്കപ്പെട്ടാൽ ഒരു കിലോയിൽ അധികമുള്ള തൊണ്ടിമുതലിന് മാത്രമേ കേസ് എടുക്കാൻ നിയമമുള്ളൂ എന്ന വകുപ്പും ഉദ്യോഗസ്ഥരെ വലക്കുന്നുണ്ട്. ഉപയോഗത്തിനിടയിലോ ചെറിയ പൊതികളിൽ ആക്കിയ കഞ്ചാവ് സൂക്ഷിക്കുന്ന സംഭവത്തിലും ഒക്കെയാണ് കൂടുതലും പിടിക്കപെടുക. എന്നാൽ ഇത്തരത്തിൽ പിടിക്കപെടുന്നവരിൽ പെറ്റി കേസ് ചാർജ്ജ് ചെയ്ത് വിട്ടയക്കുക മാത്രമാണ് ചെയ്യുന്നത്.
എന്നാൽ വീണ്ടും ലഹരി ഉപയോഗം വർധിക്കുകയാണ്.വലിയ അളവുകളിൽ ആരും തന്നെ കയ്യിൽ സൂക്ഷിക്കുന്നില്ല എന്നതിനാൽ ആരും റിമാൻഡ് ചെയ്യപ്പെടുന്നുമില്ല. മുട്ടായിയുടെയും മറ്റ് രൂപത്തിലും ഇത് വിദ്യാർത്ഥികളിൽ എത്തിക്കുന്ന സംഘങ്ങളും കുറവല്ല.കഞ്ചാവ് ഉപയോഗിച്ച ശേഷം നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച സംഭവത്തിൽ പിടിയിലായവരും അനവധിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തുന്ന കഞ്ചാവ് വലിയ വിലക്കാണ് വിറ്റഴിക്കുന്നത്. കോന്നി, തണ്ണിത്തോട്, പ്രമാടം, ചിറ്റാർ തുടങ്ങി പല സ്ഥലങ്ങളിലും നിരവധി കേസുകൾ ആണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തണ്ണിത്തോട് പോലെയുള്ള മലയോര മേഖലകളിലെ വന ഭാഗങ്ങളിൽ കഞ്ചാവ് ഉപയോഗം വർധിച്ച് വരുന്നുണ്ട്.





























