തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് നൽകിവരുന്ന യാത്രാ സൗജന്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത തെറ്റെന്ന് കെ.എസ്.ആർ.ടി.സി. 40 മുതൽ 48 വരെ സീറ്റിങ് കപ്പാസിറ്റിയുള്ള ബസിൽ 25 കൺസഷൻ വിദ്യാർത്ഥികൾക്കായി കാലാകാലങ്ങളായി അനുവദിച്ചിട്ടുള്ളതാണ്. കൺസഷൻ അനുവദിക്കുന്ന റൂട്ടുകൾ ലാഭകരമല്ലെങ്കിൽ പോലും ഒരു ബസ് എങ്കിലും സർവ്വീസ് നടത്തുന്നുണ്ട്. തെറ്റായി വ്യാഖ്യാനിച്ചാണ് വാർത്തകൾ പ്രചരിക്കുന്നതെന്ന് ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. എന്നാൽ അനിയന്ത്രിമായി കൺസഷൻ കൊടുക്കാനാകില്ല. 48 സീറ്റിങ് കപ്പാസിറ്റിയുള്ള ബസിൽ 25 സീറ്റും വിദ്യാർത്ഥികൾക്കായാണ് ഇപ്പോൾ മാറ്റി വെച്ചിരിക്കുന്നത്. മറ്റ് യാത്രക്കാർക്ക് ബാക്കി 15 മുതൽ 23 സീറ്റുകൾ മാത്രമാണ് ഉള്ളത്. 25 ൽ കൂടുതൽ വിദ്യാർത്ഥികൾക്ക് സീറ്റ് അനുവദിക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പോ, ബന്ധപ്പെട്ട വകുപ്പുകളോ തുക അനുവദിക്കണം. അതിനുള്ള പ്രപ്പോസൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
എത്ര ബസുകൾ വേണമെങ്കിലും വിദ്യാർത്ഥികൾക്ക് വേണ്ടി ഗ്രാമവണ്ടി / സ്റ്റുഡന്‍റ് ബോണ്ട് മാതൃകയിൽ സർവ്വീസ് നടത്തുവാൻ കെഎസ്ആർടിസി തയ്യാറാണ്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഇതിനായി വിദ്യാഭ്യാസ വകുപ്പോ കുട്ടികളുടെ ക്ഷേമം സംബന്ധിച്ച മറ്റ് ബന്ധപ്പെട്ട വകുപ്പുകളോ ആരെങ്കിലും സ്പോൺസൻ ചെയ്യാൻ തയ്യാറാകണം. സ്വകാര്യ ബസ്സിൽ നിന്നും വ്യത്യസ്ഥമായി കെഎസ്ആർടിസി ബസ്സുകളിൽ +2 വരെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷന് പകരം കാർഡ് നൽകി സൗജന്യ യാത്രയാണ് അനുവദിച്ചിട്ടുള്ളത്.





























