ഇടമുറി : ജനവാസ മേഖലയിലെ റോഡരികിൽ ചാക്കിൽ കെട്ടി മാലിന്യം തള്ളുന്നു. മുക്കട-ഇടമണ്‍-അത്തിക്കയം ശബരിമല പാതയുടെ ഇടമുറി റബര്‍ബോര്‍ഡ് ചെല്ലപ്പന്‍ഗേറ്റിന് സമീപമാണ് മാലിന്യം തള്ളല്‍ രൂക്ഷമായിരിക്കുന്നത്. മുന്‍പ് റബര്‍ ബോര്‍ഡിന്‍റെ പരീക്ഷണ തോട്ടത്തിലേക്ക് വാഹനത്തില്‍ എത്തി വലിച്ചെറിഞ്ഞിരുന്ന മാലിന്യം ഇപ്പോള്‍ റോഡുകളിലാണ് തള്ളുന്നത്. റോഡില്‍ തള്ളുന്ന മാലിന്യം വാഹനങ്ങള്‍ കയറി ഇറങ്ങി പരിസരത്തെല്ലാം ചിതറി തെറിക്കുകയാണ്. ഇതെ തെരുവു നായകള്‍ കടിച്ച് എല്ലായിടത്തേക്കും വ്യാപിപ്പിക്കുകയും ചെയ്യുകയാണ്. ചിതറി തെറിച്ചു കിടക്കുന്ന മാലിന്യത്തില്‍ ചവിട്ടി വേണം കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍.
പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധവും വ്യാപകമാണ്. വിവിധ തരത്തിലുള്ള സാംക്രമിക രോഗങ്ങള്‍ പടരാന്‍ മാലിന്യം തള്ളല്‍ കാരണമാകുമെന്ന ആശങ്ക ജനങ്ങളിലുണ്ട്. വീടുകളിലെ മാലിന്യത്തിനൊപ്പം കുട്ടികളുടെ പാമ്പര്‍ അടക്കമുള്ളവയും ഇവിടെ ചിതറി കിടക്കുന്ന കൂട്ടത്തിലുണ്ട്. ചെറുവാഹനങ്ങളിലെത്തുന്ന സംഘം രാത്രിയും പകലും ഇവിടെ മാലിന്യം വലിച്ചെറിയുകയാണ്. ഇത്തരത്തിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടി എടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. മാലിന്യം തള്ളുന്നതിനെതിരെ ബാനർ സ്ഥാപിച്ചാല്‍ പോലും സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളുന്നത് തുടരുകയാണ്.





























