ഗാസ സിറ്റി : ഗാസയിൽ ഇന്ന് ഇന്ധനം തീരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ്. ഇന്ധനക്ഷാമം കാരണം ആശുപത്രികൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കരയുദ്ധത്തിന് തയാറെക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ടെലിവിഷൻ പ്രസംഗത്തിനിടെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശം. ഇസ്രയേലിന്റേത് നിലനിൽപ്പിന് വേണ്ടിയുള്ള യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അതേസമയം ഇസ്രയേൽ ആക്രമണത്തിൽ 6,500 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ ലെബനൻ അതിർത്തിയിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഗാസയിലെ വെടിനിർത്തൽ നിർദ്ദേശം അമേരിക്ക തള്ളിക്കളഞ്ഞിരുന്നു. വെടിനിർത്തൽ പ്രഖ്യാപിക്കുന്ന നീക്കം ഹമാസിനെ സഹായിക്കുമെന്നാണ് യുഎസ് നിലപാട്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ നടത്തിയ തുറന്ന സംവാദത്തിലാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്.





























