ഗാസ : ഒരു ഇടവേളയ്ക്ക് ശേഷം ഗാസ മുനമ്പ് വീണ്ടും സംഘര്‍ഷ ഭരിതം. ഇസ്രയേലും പാലസ്തീന്‍ തീവ്രവാദികളും തമ്മിലുള്ള തര്‍ക്കം രക്തരൂക്ഷിമായി.മൂന്ന് ദിവസത്തെ പരസ്പരമുള്ള ആക്രമണത്തിന് ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും ആക്രമണത്തില്‍ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ 14 പാലസ്തീനികള്‍ കൊല്ലപ്പെട്ടത് ഇസ്രയേല്‍ ആക്രമണത്തിലല്ലെന്നും ഹമാസ് തീവ്രവാദികള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലുണ്ടായ പിഴവാണ് കാരണമെന്നും ഇസ്രയേല്‍ ആരോപിച്ചു. ജനവാസ മേഖലയില്‍ റോക്കറ്റ് പതിച്ചതാണ് മരണസംഖ്യ ഉയര്‍ത്തിയത്.
തീവ്രവാദികള്‍ ഇസ്രയേലിലേക്ക് അയച്ച റോക്കറ്റ് ലക്ഷ്യം തെറ്റി പാലസ്തീനിലെ ജനവാസ കേന്ദ്രങ്ങളില്‍ പതിക്കുന്നതിന്‍റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. രണ്ടിടത്താണ് ഇങ്ങനെ സ്‌ഫോടനമുണ്ടായത്. ഇങ്ങനെ മാത്രം ഒരു ഡസനിലധികം പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. അതേസമയം ഹമാസ് തീവ്രവാദികളടക്കം 47 ലധികം പാലസ്തീനികള്‍ ഇസ്രയേലിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാലസ്തീനിലെ 170 ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ വെളിപ്പെടുത്തി. തീവ്രവാദ കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യം വച്ചതെന്നും അവരുടെ നേതാക്കളായ തയ്സിര്‍ അല്‍ജബാരിയും ഖാലിദ് മന്‍സൂരും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു.
മൂന്ന് ദിവസത്തെ ആക്രമണ പ്രത്യാക്രമണങ്ങള്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ഇടപെട്ടാണ് നിര്‍ത്തി വച്ചത്. ഇരുപക്ഷമായും നടത്തിയ ചര്‍ച്ചകള്‍ താത്കാലിക വെടിനിര്‍ത്തലില്‍ എത്തുകയായിരുന്നു. ശത്രുവിന് വിനാശകരമായ പ്രഹരമാണ് നല്‍കിയതെന്ന് വെടിനിര്‍ത്തലിന് ശേഷം നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി യെയര്‍ ലാപിഡ് പറഞ്ഞു.