ഭോപ്പാൽ : മധ്യപ്രദേശിലെ ഉജ്ജയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഹോട്ടൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നിൽ കാമുകനുമായുള്ള പ്രശ്നങ്ങളെന്ന് പോലീസ്. മറ്റൊരു സുഹൃത്തുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് കാമുകൻ സംശയിച്ചിരുന്നതായും ഇതിനെച്ചൊല്ലി തർക്കമുണ്ടായതായും പോലീസ് പറഞ്ഞു.
പെൺകുട്ടിയെ കാമുകൻ ഹോട്ടൽമുറിയിൽവെച്ച് മർദിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മൂന്നാംനിലയിലെ മുറിയിൽനിന്ന് പെൺകുട്ടി താഴേക്ക് ചാടിയതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഉജ്ജയിനിലെ മഹാകലേശ്വർ ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലിലായിരുന്നു സംഭവം. കമിതാക്കളായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും ഹോട്ടൽ ജീവനക്കാരെ കബളിപ്പിച്ചാണ് മുറിയെടുത്തത്. വിവാഹിതരാണെന്ന് തെറ്റിദ്ധരിപ്പിച്ച ഇരുവരും വ്യാജ തിരിച്ചറിയൽ രേഖകളും നൽകി. ഇതിനിടെ കാമുകന്റെ സുഹൃത്തായ മറ്റൊരു ആൺകുട്ടിയും ഹോട്ടലിലേക്കെത്തി.
കാമുകിയ്ക്ക് തന്റെ സുഹൃത്തുമായി അടുപ്പമുണ്ടെന്ന് കാമുകൻ സംശയിച്ചിരുന്നു. ഇതേതുടർന്നാണ് സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ഇയാളുടെ സാന്നിധ്യത്തിൽ തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് കാമുകിയുമായി വഴക്കിടുകയും മുഖത്തടിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പെൺകുട്ടി ഹോട്ടൽ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർക്ക് കൃത്യമായ രേഖകളില്ലാതെ മുറി നൽകിയതിന് ഹോട്ടൽ മാനേജർക്കെതിരേയും കേസുണ്ട്. അതേസമയ ഹോട്ടൽ മുറിയിലെത്തിയ സുഹൃത്തിന് സംഭവത്തിൽ പങ്കില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാൾക്കെതിരേ കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.