കോഴിക്കോട് : സ്ത്രീകളുടെ വിവാഹപ്രായം 18ല്‍നിന്ന് 21 ആക്കാനുള്ള നീക്കത്തിനെതിരെ വനിതാലീഗ്. ഇത്തരത്തില്‍ തീരുമാനമെടുത്താല്‍ അത്, ‘ലിവ്-ഇന്‍’ ബന്ധങ്ങളും വിവാഹം വഴിയല്ലാതെ കുട്ടികളുണ്ടാകുന്നതുമടക്കമുള്ള സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഇന്ത്യന്‍ യൂണിയന്‍ വനിതാ ലീഗ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വിവാഹപ്രായം ഉയര്‍ത്തരുതെന്നാവശ്യപ്പെട്ട് സംഘടന പ്രധാനമന്ത്രിക്ക് കത്തുനല്‍കിയതായി ജനറല്‍ സെക്രട്ടറി പി.കെ. നൂര്‍ബിന റഷീദ് പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച് പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജയ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ പത്തംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കുക. ജൈവപരമായും സാമൂഹികമായുമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് പല വികസിത രാജ്യങ്ങളും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ല്‍നിന്ന് 18 ആക്കി മാറ്റിയിട്ടുണ്ടെന്ന് നൂര്‍ബിന സൂചിപ്പിച്ചു. 2006ലെ ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ച് ശക്തമായ നിയമനടപടികളും ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളും നിര്‍ദേശിക്കുന്നുണ്ട്. ആ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുപകരം സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ എന്തര്‍ഥമാണുള്ളതെന്ന് നൂര്‍ബിന ചോദിച്ചു . മുസ്ലിം ലീഗുമായി ഈ വിഷയം തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വനിതാ ലീഗിന്റെ നിലപാടാണ് ഇതെന്നും നൂര്‍ബിന പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉടന്‍ പുതുക്കി നിശ്ചയിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എന്നാല്‍ ഇത് എത്രയാണെന്നോ എപ്പോള്‍ നടപ്പിലാക്കുമെന്നോ ഇതുവെര വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ്’ പ്രധാനമന്ത്രി പറഞ്ഞത്.
നമ്മുടെ പെണ്‍മക്കളുടെ ശരിയായ വിവാഹപ്രായം തീരുമാനിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ബന്ധപ്പെട്ട സമിതി എന്തുകൊണ്ടാണ് തീരുമാനം അറിയിക്കാത്തതെന്ന് രാജ്യമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ എന്നോട് കത്തുകളിലൂടെ ചോദിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഈ റിപ്പോര്‍ട്ട് വരുന്ന ഉടന്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും”-കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.