അടൂർ : തമിഴ്നാട് തേനിയിലുള്ള ഗൗരിയും അമ്മ ജ്യോതിയും സന്തോഷത്തിലാണ്. കാരണം നഴ്സിങ് വിദ്യാർഥിനിയായ ഗൗരിയുടെ പഠനച്ചെലവ് മുഴുവനും വഹിക്കുന്നത് സാമൂഹിക മാധ്യമക്കൂട്ടായ്മയായ ഗ്ലോബൽ അടൂരാണ്. അവർ സ്വരൂപിച്ച രൂപ ജ്യോതിക്ക് അടൂർ നഗരസഭാ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ് കൈമാറി. പരിപാടിയില്‍ സി.സുരേഷ് ബാബു പ്രസംഗിച്ചു. മധുരയിലാണ് ഗൗരി പഠിക്കുന്നത്. മൂന്നാം വർഷം പഠിക്കുന്ന ഗൗരിക്ക് അടുത്തവർഷത്തെ ഫീസാണ് ഗ്ലോബൽ നൽകിയത്. ഒരുവർഷം മുമ്പ് 90,000 രൂപയുടെ സഹായം നൽകിയിരുന്നു. പഠനം മുടങ്ങി അമ്മയോടൊപ്പം ഇസ്തിരിപ്പണിക്ക് ഇറങ്ങേണ്ടിവരുമോ എന്ന ചിന്തയിൽ നിന്ന് ഗൗരി ഇന്ന് നഴ്സ് ആകാന്‍ തയ്യാറെടുക്കുമ്പോൾ ഗ്ലോബൽ അടൂരിനും അഭിമാനിക്കാം.
ജ്യോതി 20 വർഷമായി അടൂരിൽ ഇസ്തിരിപ്പണി ചെയ്ത് ജീവിക്കുകയാണ്. തുണി കൈമാറാനെത്തിയ ഗ്ലോബൽ കൂട്ടായ്മ അംഗങ്ങളാണ് ഫീസ് അടയ്ക്കാൻ പറ്റാത്തത് കാരണം ഗൗരിയുടെ പഠനം മുടങ്ങുന്ന സാഹചര്യം അറിഞ്ഞത്. ഭർത്താവ് പ്രകാശ് കോവിഡ് കാലത്ത് മരിച്ചതിനെ തുടർന്നാണ് പഠനം വഴിമുട്ടിയത്. തുടർന്ന് കൂട്ടായ്മയിലെ ആളുകൾ ആലോചിച്ച് ഗ്ലോബൽ അടൂർ ഫെയ്സ് ബുക്കിൽ ക്യാമ്പെയിൻ തുടങ്ങി, തുക സ്വരൂപിച്ചു.
ആദ്യഗഡു തുക ഗൗരിയുടെ അമ്മയ്ക്ക് കൈമാറിയപ്പോൾ അടുത്ത വർഷത്തെ കോളേജ് ഫീസും കൂട്ടായ്മ ഏറ്റെടുക്കുന്നതായി ഭാരവാഹികൾ പറഞ്ഞിരുന്നു. അന്ന് നല്കിയ വാഗ്ദാനമാണ് ഗ്ലോബൽ അടൂർ സുമനസ്സുകളുടെ സഹായത്തോടെ നടപ്പാക്കിയത്. 12 വർഷത്തെ പ്രവർത്തനത്തിൽ ഗ്ലോബൽ അടൂർ 25 ലക്ഷം രൂപയുടെ സഹായം വിവിധ ജീവകാരുണ്യ മേഖലയിൽ നൽകിയതായി അഡ്മിൻമാരായ അടൂർ പ്രദീപും വിബി വർഗീസും പറഞ്ഞു.