വർക്കല: കിണറ്റിൽ വീണ ആടിനെ പുറത്തെടുത്തതിന് ശേഷം കിണർ വൃത്തിയാക്കി നൽകിയില്ലെന്ന വിരോധത്തിൽ ആട്ടുടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അയിരൂർ വയലരികത്ത് വീട്ടിൽ രാജശേഖരൻ പിള്ള (53) യെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അയിരൂർ തേവനം സ്വദേശി രാജേന്ദ്രൻ (62) ആശുപത്രിയിൽ ചികിത്സയിലാണ്. രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാജശേഖരൻ പിള്ളയുടെ വീട്ടിലെ കിണറ്റിൽ വീണിരുന്നു. തുടര്‍ന്ന് ആടിനെ പുറത്തെടുത്തെങ്കിലും കിണർ വൃത്തിയാക്കി നൽകിയില്ലെന്ന് പറഞ്ഞ് ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നു. ഈ വിരോധമാണ് ഒടുവിൽ ആക്രമണത്തിൽ കലാശിച്ചത്.
രാജേന്ദ്രനെ നെഞ്ചിലേക്ക് കത്തി കൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറിയതിനാലാണ് ജീവൻ രക്ഷപ്പെട്ടത്. എന്നാൽ ആക്രമണത്തിനിടെ രാജേന്ദ്രന് മൂന്ന് തവണ കുത്തേറ്റു. മുതുകിൽ തോളിനോടു ചേർന്ന ഭാഗത്തും വാരിയെല്ലിന് സമീപത്തുമായാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ അയിരൂർ പോലീസ് സ്ഥലത്തെത്തി പ്രതിയായ രാജശേഖരൻ പിള്ളയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.




























