പൂനെ : ലൈംഗിക ചൂഷണം, വഞ്ചന, മാനസിക-ശാരീരിക പീഡനം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തി ആൾദൈവത്തെയും സ്ത്രീകളടക്കം ഏഴ് സഹായികളെയും പൂനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ രാധാമോഹൻ മിശ്ര (59), സഹായി കൻവാൾ നയൻ (58), ആറ് സ്ത്രീകൾ എന്നിവരാണ് അറസ്റ്റിലായത്. ഉബലെനഗറിലെ ഒരു ബംഗ്ളാവിൽ പ്രവർത്തിച്ചിരുന്ന ആശ്രമത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ ജൂൺ 20 വരെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ഹരിയാനയിലെ സിൻഹഡഗ് സ്വദേശിയും പൂനെയിലെ പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 41-കാരിയുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ആരോഗ്യപ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് രാധാമോഹൻ വർഷങ്ങളായി നിരവധി പേരെ സ്വാധീനിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പരാതിക്കാരിയെ കഴിഞ്ഞ 15 വർഷമായി ശാരീരികമായും മാനസികമായും ലൈംഗികമായും പീഡിപ്പിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. ഭർത്താവിൽ നിന്ന് അകറ്റുകയും സ്വത്തുക്കൾ തന്റെ പേരിലേക്ക് മാറ്റാൻ നിർബന്ധിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സ്ത്രീയെ ബന്ധുക്കളിൽ നിന്ന് ഒറ്റപ്പെടുത്തുകയും വിവിധ തരത്തിലുള്ള ക്രൂരമായ പീഡനങ്ങൾക്കിരയാക്കുകയും ചെയ്തിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി. രാധാമോഹൻ സ്ത്രീയെ നിർബന്ധിച്ച് തന്റെ മൂത്രം കുടിപ്പിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തിരുന്നു എന്നും യുവതി പരാതിയിൽ പറയുന്നു. അടുത്തിടെ ആശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി വീട്ടിലെത്തി പീഡനവിവരങ്ങൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ആശ്രമത്തിൽ പരിശോധന നടത്തി. റെയ്ഡിനിടെ 19 ഹാർഡ് ഡിസ്കുകൾ, 12 ലാപ്‌ടോപ്പുകൾ, ഒരു ടാബ്‌ലെറ്റ്, 11 മൊബൈൽ ഫോണുകൾ, 23 പെൻഡ്രൈവുകൾ, 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ, 6.5 ലക്ഷം രൂപ പണം, പത്ത് ബുള്ളറ്റുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.





























