ന്യൂഡൽഹി : കേരളത്തിൽ വൈകിയെത്തിയ തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുമ്പോൾ, കാലാവസ്ഥാ ശാസ്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നത് മറ്റൊരു മുന്നറിയിപ്പാണ്. പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ പ്രതിഭാസം ഈ തവണ അതീവ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് പുതിയ വിലയിരുത്തലുകൾ. ഇതിന്റെ തീവ്രത കണക്കിലെടുത്ത് ചില വിദഗ്ധർ ഇതിനെ ‘ഗോഡ്സില്ല എൽ നിനോ’ എന്നാണ് വിശേഷിപ്പിക്കുന്നത്. പസഫിക് സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനില ഇതിനകം തന്നെ എൽ നിനോയുടെ മാനദണ്ഡങ്ങളെ മറികടന്നിരിക്കുകയാണ്. നിലവിൽ സാധാരണയേക്കാൾ 0.9 ഡിഗ്രി സെൽഷ്യസ് അധികമാണ് താപനില. വരും മാസങ്ങളിൽ ഈ ചൂട് കൂടുതൽ ഉയരുമെന്നും ഡിസംബറോടെ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ വ്യത്യാസം രേഖപ്പെടുത്താനിടയുണ്ടെന്നുമാണ് ലോക കാലാവസ്ഥാ സംഘടനയുടെ വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ 1997ലെയും 2015ലെയും ശക്തമായ എൽ നിനോ റെക്കോർഡുകൾ പോലും മറികടക്കപ്പെടും.
പസഫിക് സമുദ്രത്തിലെ കാറ്റിന്റെ ദിശയിലും ശക്തിയിലും ഉണ്ടാകുന്ന മാറ്റമാണ് എൽ നിനോയ്ക്ക് കാരണമാകുന്നത്. ഇതോടെ ചൂടുവെള്ളം കിഴക്കൻ പസഫിക്കിലേക്ക് വ്യാപിക്കുകയും ആഗോള കാലാവസ്ഥാ ചക്രങ്ങളിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. യൂറോപ്യൻ കാലാവസ്ഥാ ഏജൻസികൾ ശക്തമായ എൽ നിനോയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ ഉൾപ്പെടെ ഇതിന്റെ തീവ്രതയെക്കുറിച്ചുള്ള അന്തിമ സ്ഥിരീകരണം ഇതുവരെ നൽകിയിട്ടില്ല. സെപ്റ്റംബറോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എൽ നിനോയുടെ സ്വാധീനം ഏറ്റവും കൂടുതൽ പ്രതിഫലിക്കുക മൺസൂണിലായിരിക്കും. സാധാരണയായി രാജ്യത്തേക്ക് എത്തേണ്ട മഴമേഘങ്ങൾ കിഴക്കോട്ട് നീങ്ങുന്നതിനാൽ മഴയുടെ അളവ് കുറയുകയും മൺസൂൺ ദുർബലമാകുകയും ചെയ്യുന്നു. ഈ വർഷം രാജ്യത്ത് സാധാരണ ലഭിക്കേണ്ട മഴയുടെ ഏകദേശം 90 ശതമാനം മാത്രമേ ലഭിക്കൂവെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ കുറയാനുള്ള സാധ്യത 60 ശതമാനത്തോളമാണെന്നും വിലയിരുത്തപ്പെടുന്നു.
സാധാരണ സാഹചര്യങ്ങളിൽ മൺസൂണിനെ ശക്തിപ്പെടുത്തുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപോൾ പ്രതിഭാസവും ഇത്തവണ കാര്യമായ പിന്തുണ നൽകില്ലെന്നാണ് സൂചന. അതിനാൽ എൽ നിനോയുടെ സ്വാധീനം കൂടുതൽ പ്രകടമാകാനിടയുണ്ട്. രാജ്യത്തിന്റെ വാർഷിക മഴയുടെ ഭൂരിഭാഗവും നൽകുന്നത് തെക്കുപടിഞ്ഞാറൻ മൺസൂണാണ്. കൃഷിയിടങ്ങളുടെ വലിയൊരു വിഭാഗം ഇന്നും മഴയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. 2015-ലെ ശക്തമായ എൽ നിനോ കാലഘട്ടത്തിൽ രാജ്യം കടുത്ത വരൾച്ച നേരിട്ടിരുന്നു. അതിനാൽ ഇത്തവണയും മഴയിൽ കുറവുണ്ടായാൽ കാർഷികോൽപാദനത്തെയും ഭക്ഷ്യവിലകളെയും സമ്പദ്‌വ്യവസ്ഥയെയും അത് നേരിട്ട് ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.






























