തിരുവനന്തപുരം: സ്വർണവില വീണ്ടും 94,000 ത്തിന് മുകളിൽ. പവന് 960 രൂപ വർദ്ധിച്ചു. മൂന്നാം തവണയാണ് ഇന്ന് ഒൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ വില പരിഷ്കരിക്കുന്നത്. രാവിലെ 2000 രൂപ വർദ്ധിച്ച് സ്വർണവില 94000 കടന്നിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ 12 മണിയോടെ വില കുറഞ്ഞു. 1200 രൂപ കുറഞ്ഞ് സ്വർണവില 94,000 ത്തിന് താഴെയെത്തി. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ വില വീണ്ടും കൂടിയിരിക്കുകയാണ്. കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 94,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം. താരിഫ് നയങ്ങളെച്ചൊല്ലി യുഎസും ചൈനയും തമ്മിലുള്ള പുതിയ തർക്കവും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമായി സ്വർണ്ണത്തെ കാണാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
ഈ വർഷം, സ്വർണ്ണം ഇതുവരെ 56 ശതമാനം ഉയർന്നു. ഒൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ, നിലവിൽ, യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടലും ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധിയും വിപണികളിൽ കൂടുതൽ സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചതിനെത്തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്.





























