തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. തുടർച്ചയായ വർദ്ധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തുന്നത്. ഇന്ന് പവന് 480 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വില 96000 ത്തിലേക്ക് അടുക്കുകയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,680 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം. യുഎസ് ഫെഡ് മീറ്റിംഗിൽ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കാനുള്ള സാധ്യത ഉയർന്നതോടുകൂടി ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ആറ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
യുഎസ് ഡോളർ നിരക്കുകളിലെ ഇടിവും ട്രംപ് ഭരണകൂടം മൂലമുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വവും സ്വർണ്ണ വില കുതിച്ചുയരുന്നതിന് പിന്തുണ നൽകുന്നുണ്ടെന്ന് വിദഗ്ദർ പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.





























