തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പി.എസ്.സിയിലെ ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ആരുടെയും പേര് എടുത്തുപറഞ്ഞിട്ടില്ല. ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ചിന് പി.എസ്.സി കൈമാറിയിരുന്നു.
ചോദ്യപേപ്പർ, ഉത്തരസൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ, മാർക്ക് ഷീറ്റ് ഉൾപ്പെടെയുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം കൈമാറിയത്. പുറത്തുവന്ന ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിൽ പി.എസ്.സിയുടെ അസാധാരണമായ വീഴ്ചകളാണ് ചർച്ചയായത്. 10 ചോദ്യങ്ങൾക്ക് മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന ആരോപണവും, ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് ലഭിച്ചതും വലിയ വിവാദമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നത്.





























