കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം തയ്യാറെന്ന് എൻഐഎ. ജനുവരി ആറിനോ ഏഴിനോ കുറ്റപത്രം സമർപ്പിക്കും. നിലവിലെ പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയായെന്നും വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായും എൻഐഎ സംഘം വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിൽ ഭീകരവാദ ബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘമാണ് ഈ ആഴ്ച കുറ്റപത്രം സമർപ്പിക്കുക. ഇതിനുള്ള അനുമതി എൻഐഎ ആസ്ഥാനത്ത് നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു. നിലവിലെ പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയായി. കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിലെ ദൃശ്യങ്ങൾ, ശബ്ദസാമ്പിൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പ്രതികൾക്കെതിരെ ശേഖരിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകർത്തെന്ന കുറ്റമാകും പ്രതികൾക്കെതിരെ ചുമത്തുക. തുടർച്ചയായി നൂറ് കോടിയിലധികം രൂപയുടെ സ്വർണ്ണക്കടത്ത് നടന്നതിനാൽ കുറ്റം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻഐഎ വ്യക്തമാക്കുന്നു. പ്രതികൾക്കെതിരായ യുഎപിഎ 15ാം വകുപ്പ് നിലനിൽക്കുമോയെന്നത് കേസിൽ നിർണായകമാണ്. വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തിയാൽ പ്രതികൾക്ക് ജാമ്യം കിട്ടുന്നതിലേക്ക് കാര്യങ്ങൾ എത്തും. കേസിൽ തീവ്രവാദ ഫണ്ടിംഗ് സംബന്ധിച്ച് ഇതുവരെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും എൻഐഎ കേന്ദ്രങ്ങൾ വെളിപ്പെടുത്തി.