കോഴിക്കോട് : സ്വര്‍ണ്ണകടത്തു കേസില്‍ കോഴിക്കോട്, കൊടുവള്ളി നഗരസഭാ കൗൺസിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. അതിനിടെ, സ്വര്‍ണക്കടത്തില്‍ കോഴിക്കോട് കൊടുവളളിയിലെ സ്വകാര്യആശുപത്രിയില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. കാരാട്ട് ഫൈസലാണ് ഈ ആശുപത്രിയുടെ ഡയറക്ടര്‍. ഫൈസലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഫോണിലെ ശബ്ദ സന്ദേശങ്ങളും രേഖകളും പിടിച്ചെടുത്തിരുന്നു. ഫൈസലുമായി അടുത്ത ബന്ധമുള്ള കുന്ദമംഗലം, കൊടുവള്ളി എംഎല്‍എ മാരെ ചോദ്യം ചെയ്യണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കാരാട്ട് റസാഖ് എംഎല്‍എ ആരോപിച്ചു.
രാവിലെ ആറരയോടെ കാരാട്ട് ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടില്‍ എത്തിയ കസ്റ്റംസ് ഒന്നര മണിക്കൂര്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയില്‍ എടുത്തത്. രണ്ടു വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ഒന്ന്. സ്വര്‍ണകടത്തുകേസ് പ്രതികളുമായി കാരാട്ട് ഫൈസല്‍ പല തവണ ഫോണില്‍ ബന്ധപ്പെട്ടതിനു തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഫോണിലെ ശബ്ദ സന്ദേശങ്ങള്‍ പിടിച്ചെടുത്തത്.
കടത്തിയ സ്വര്‍ണ്ണം വിതരണം ചെയ്യാന്‍ കാരാട്ട് ഫൈസല്‍ സഹായിച്ചതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 80 കിലോ സ്വര്‍ണം പൈസല്‍ വില്‍പന നടത്തിയതായി സ്വപ്‌ന പറഞ്ഞിരുന്നു. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖുമായും കുന്ദമംഗലം എംഎല്‍എ പി.ടി.എ റഹീമുമായും അടുത്ത ബന്ധമാണ് ഇയാള്‍ക്ക് ഉള്ളത്. ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തതോടെ രണ്ട് എംഎല്‍മാരെയും ചോദ്യം ചെയ്യണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.





























