കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും. പ്രതികളെ നാളെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഇതുവരെ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് അന്വേഷണം സജീവമായത്. രണ്ട് അന്വേഷണ ഏജന്‍സികളും ചേർന്ന് ഇതുവരെ 15 പേരെയാണ് പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുഎഇ കോൺസുലേറ്റിലേക്കുള്ള പാർസൽ പരിശോധിച്ചപ്പോഴാണ് 30 കിലോ സ്വർണ്ണം കണ്ടത്തിയത്.
ആദ്യ ദിനത്തിൽ തന്നെ കോൺസുലേറ്റിലേ മുൻ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് പിടികൂടിയെങ്കിലും അടുത്ത അറസ്റ്റിനായി ഒരാഴ്ച സമയമെടുത്തു. ഇതിനിടയിലാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്ത് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത്. ഇതോടെ മുഖ്യകണ്ണികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎയുടെ പിടിയിലായി.
പെരിന്തൽമണ്ണയിൽ നിന്ന് കെ.ടി.റമീസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തോടെയാണ് കള്ളക്കടത്തിന്‍റെ പിന്നിലെ പ്രതികൾ ഒന്നിന് പുറകെ ഒന്നായി ദിനംപ്രതി അറസ്റ്റിലായത്. റമീസിൽ നിന്ന് മൂവാറ്റുപുഴക്കാരൻ ജലാലിലേക്ക് എത്തി. ജലാലിന്റെ മൊഴി പ്രകാരം സ്വർണ്ണം വാങ്ങാൻ പണം മുടക്കിയവരിൽ ചിലരെയും അറസ്റ്റ് ചെയ്തു. സ്വപ്നയെയും സന്ദീപിനേയും ചോദ്യം ചെയ്തതോടെ എന്‍ഐഎക്ക് നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.