കൊച്ചി : സ്വർണക്കടത്തിൽ എൻഐഎ റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി വീണ്ടും സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള പ്രതികൾ കോടതിയെ സമീപിച്ചു. കുറ്റപത്രത്തിൽ ഗൗരവമായ കണ്ടെത്തലുകൾ ഇല്ലെന്ന വാദമുയർത്തിയാണ് കൊച്ചി എൻഐഎ കോടതിയെ സമീപിച്ചിരിക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി തെളിവില്ലെന്നും സ്വർണക്കടത്തു മാത്രമാണ് കുറ്റപത്രത്തിലെ ആരോപണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും.
നേരത്തെ കേസിൽ പത്തിലേറെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. വിധി പ്രഖ്യാപിക്കും മുൻപ് സ്വപ്നയടക്കമുള്ളവർ ജാമ്യാപേക്ഷ പിൻവലിക്കുകയും ചെയ്തിരുന്നു. സ്വപ്നയ്ക്ക് നേരത്തെ കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിലും അവകാശ ജാമ്യം ലഭിച്ചിരുന്നു. എൻഐഎ കേസ് നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. ഇതിനു പുറമേ സ്വപ്നയെ കോഫെപോസ നിയമപ്രകാരം ഒരു വർഷം കരുതൽ തടങ്കിൽ വയ്ക്കാൻ കസ്റ്റംസ് അനുമതി നേടിയിട്ടുണ്ട്.