കൊച്ചി : ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന പണം ശിവശങ്കറിന്റേതാണെന്ന് സ്വപ്നയുടെ മൊഴിയുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഹൈക്കോടതിയിൽ. ശിവശങ്കർ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കുന്നില്ല. ഏത് കസ്റ്റംസ് ഉദ്യോഗസ്ഥനുമായാണ് സംസാരിച്ചതെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഇ.ഡി.ക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ടായിരുന്നു വാദം.
ശിവശങ്കറിനെതിരേ ആദ്യം മൊഴിനൽകാത്തത് എന്തുകൊണ്ടാണെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ടെന്നും അത് മുദ്രവെച്ച കവറിൽ നൽകാമെന്നും ഇ.ഡി. അറിയിച്ചു.
എന്നാൽ സമ്മർദത്തെത്തുടർന്നാണ് സ്വപ്ന ശിവശങ്കറിനെതിരേ മൊഴിനൽകിയതെന്നായിരുന്നു ശിവശങ്കറിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയുടെ വാദം. ഇരുകൂട്ടരുടെയും വാദം പൂർത്തിയായതോടെ ജസ്റ്റിസ് അശോക് മേനോൻ ഹർജി വിധിപറയാൻ മാറ്റി. ഡിസംബർ 18-ന് ശിവശങ്കറും സരിത്തും നൽകിയ മൊഴിയും ഡിസംബർ 15, 16 തീയതികളിൽ സ്വപ്ന നൽകിയ മൊഴിയുമാണ് നിർണായകം. ഇതിൽ 13-ാം നമ്പർ ചോദ്യത്തിന് സ്വപ്ന നൽകിയ ഉത്തരത്തിൽ ലോക്കറിലെ 1.8 കോടി രൂപ ശിവശങ്കറിന്റേതാണെന്നു സമ്മതിച്ചിട്ടുണ്ട്. കൈക്കൂലിയായി ശിവശങ്കറിനു കിട്ടിയതാണ് ഈ പണം.
ലോക്കറിലെ പണത്തിന്റെ ഉടമയും കൈവശക്കാരനും ശിവശങ്കറാണ്. അതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള കേസ് നിലനിൽക്കും.
തെളിവുണ്ടാകാതിരിക്കാൻ ശിവശങ്കർ സ്വപ്നയുമായി സംസാരിച്ചിരുന്നത് വാട്‌സാപ്പ്, ടെലിഗ്രാം എന്നിവയിലൂടെയാണ്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇ.ഡി. ബോധിപ്പിച്ചു. പണം തന്റേതായതിനാലാണ് ചാർട്ടേഡ് അക്കൗണ്ടിനെക്കൂടി ഉൾപ്പെടുത്തി സ്വപ്നയെക്കൊണ്ട് ശിവശങ്കർ സംയുക്ത ലോക്കറെടുപ്പിച്ചത്. അഥവാ, പണം സ്വപ്നയുടേതാണെങ്കിലും അത് ഒളിപ്പിക്കാൻ സഹായിച്ചതിലൂടെ ശിവശങ്കർ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടുണ്ട്. അതിനാൽ ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി. വാദിച്ചു. സ്വപ്നയിപ്പോൾ ചിത്രത്തിലില്ലാത്ത അവസ്ഥയാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു. എല്ലാം ചെയ്തത് ശിവശങ്കറാണെന്നാണു പറയുന്നത്. കസ്റ്റംസുമായി സംസാരിച്ചതിനു തെളിവില്ലെന്ന് കീഴ്‌ക്കോടതി പറഞ്ഞിട്ടുണ്ട്. ചുറ്റിത്തിരിയുന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. അന്വേഷണത്തിന് അവസാനമില്ലേയെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ ചോദിച്ചു.