വഞ്ചിയൂര്‍: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തിൽപെട്ട യുവാവിനെ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ കാറിലെത്തി തട്ടിക്കൊണ്ടുപോയ അഞ്ചംഗസംഘത്തെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് പള്ളംവീട് ടി.സി 35 /71-ല്‍ ഹക്കീം (30), പള്ളംവീട് ടി.സി 35 / 379 ല്‍ നിഷാദ് (33), വള്ളക്കടവ് ബോട്ടുപുര ടി.സി 31 /1814 ല്‍ ഷഫീക്ക് (39), വള്ളക്കടവ് ഫാത്തിമ മന്‍സില്‍ ടി.സി – 35 /363 ല്‍ സയിദ് (35), മുട്ടത്തറ രാജീവ് ഗാന്ധി ലെയ്ന്‍ ഷഹീന മന്‍സിലില്‍ ടി.സി – 72 / 33 ല്‍ മാഹീന് (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് കള്ളക്കടത്ത്-ഹവാല സംഘവുമായി ബന്ധമുള്ളതായി പോലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ച 12.30 ഓടെ തിരുനെല്‍വേലിയിലെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍ ആയ തിരുനെല്‍വേലി സ്വദേശി മുഹമ്മദ് ഉമറിനെ (23) യാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്.
ഉമറിന്റെ കൈവശം സ്വര്‍ണം ഉണ്ടെന്ന ധാരണയിലാണ് സംഘം ഇയാളെ തട്ടിക്കൊണ്ടുപോയത്. വിമാനത്താവളപരിസരത്തുനിന്ന് ഓട്ടോയില്‍ കയറിയ ഉമര്‍ ഡ്രൈവറോട് തിരുനെല്‍വേലിയില്‍ പോകാന്‍ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വിടണമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ഓട്ടോ ശ്രീകണ്ഠേശ്വരത്ത് എത്തിയപ്പോഴാണ് പിടിച്ചുപറി സംഘം കാറിലെത്തി ഓട്ടോ തടഞ്ഞ് ഉമറിനെ മര്‍ദിച്ചശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയത്. എന്നാൽ വഴിമധ്യേ ഉമറിന്റെ കൈവശം സ്വര്ണമിെല്ലന്ന് മനസ്സിലാക്കിയ പ്രതികള്‍ ഉമറിനെ ഓവര്‍ബ്രിഡ്ജിനുസമീപം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവശേഷം ഓട്ടോ ഡ്രൈവര്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം പോലീസ് പ്രതികളെ വിവിധയിടങ്ങളില്‍നിന്ന് പിടികൂടിയത്.





























