തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വർണ്ണ വ്യാപാരിയെ അക്രമിച്ച് 100 പവൻ കവർന്ന സംഭവത്തിൽ അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കണ്ടെത്തി. പ്രതികളെ കിളിമാനൂർ സ്റ്റേഷനിലെത്തിച്ചു.
പ്രതികൾ രണ്ട് വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങൾ ഉപയോഗിച്ചാണ് ഇവർ സ്വർണ്ണ വ്യാപാരിയുടെ വാഹനം തടഞ്ഞുനിർത്തിയത്. ഇതിൽ ഒരു വാഹനം പോലീസ് കണ്ടെടുത്തു. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തതിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രാദേശികമായി ഗൂഡാലോചന നടത്തിയതിനു ശേഷമായിരുന്നു കവർച്ച.
തിരുവനന്തപുരം പോത്തന്‍കോട് പള്ളിപ്പുറം ടെക്നോസിറ്റി പ്രധാന കവാടത്തിന് മുന്നില്‍ വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നെയ്യാറ്റിന്‍കര കേരള ഫാഷന്‍ ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും കാര്‍ ഡ്രൈവര്‍ അരുണിനെയുമാണ് രണ്ട് കാറുകളിലെത്തിയ എട്ടംഗസംഘം ആക്രമിച്ചത്. ഇവരെ മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പിച്ചാണ് സ്വര്‍ണം കവര്‍ന്നത്.