പത്തനംതിട്ട : ഈ കഴിഞ്ഞ ദുഃഖ വെള്ളി ദിനത്തിൽ ഇലന്തുർ സ്റ്റേഡിയത്തിനു സമീപം ഉണ്ടായ അതിദാരുണമായ അപകടത്തിൽ സൂസമ്മ തോമസ് (63) കൊല്ലപ്പെട്ടു. കോട്ടയത്ത് നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞു വഴി യാത്രക്കാരിയെ ഇടിക്കുകയായിരുന്നു. ശരീരം ആകമാനം പരുക്കേറ്റ നിലയിലുളള ആൾ വളരെ സമയം രക്തം വാർന്ന് വഴിയിൽ കിടന്നു. അതുവഴി വന്ന അനവധി വാഹനങ്ങൾ നിർത്താതെ പോകുകയും ചെയ്തു.
എന്നാൽ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ സർജ്ജനായ ഡോ.ജിനുവും ഭാര്യ അനീഷയും പരുക്കേറ്റവരെ വാഹനത്തിൽ കയറ്റി ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചു. വിറങ്ങലിച്ചു നിൽക്കുന്ന ബന്ധുക്കളെ കൊണ്ട് ഒന്നും സാധ്യമായിരുന്നില്ല. സ്‌ട്രെച്ചറിൽ നീക്കുവാനും പ്രാഥമിക ചികിത്സയ്ക്ക് ഒപ്പം നിൽക്കുവാനും ഡോക്ടറും കുടുംബവും തയ്യാറായി. എന്നാൽ അവധി ദിനമായിരുന്നതിനാൽ അവിടെ തുടർ ചികിത്സയ്ക്ക് സൗകര്യം ഉണ്ടായിരുന്നില്ല.
അവധി ദിനം പള്ളിയിൽ പോകുവാൻ ഒരുങ്ങിയിറങ്ങിയ ഡോക്ടറും കുടുംബവും അവരെ വഴിയിൽ ഉപേക്ഷിച്ചില്ല. വീണ്ടും ആംബുലൻസിൽ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ എത്തിച്ച് കാഷ്വാലിറ്റിയിൽ ചികിത്സ ലഭ്യമാകുന്നത് വരെ ബന്ധുവിനെപ്പോലെ ഒപ്പം നിൽക്കുകയും ചെയ്തു.
ഇവരുടെ പ്രവർത്തി അനുകരണീയവും അഭിനന്ദനീയവുമാണ്.