ന്യൂഡൽഹി: ജെമിനി എ.ഐ ആപ് ഒരു മാസം ഉപയോഗിക്കുന്ന ആക്ടീവ് യൂസേഴ്സിന്റെ എണ്ണം 400 മില്യൺ കടന്നെന്ന് ഗുഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ. ഏഴ് മില്യൺ ഡെവലപ്പർമാരാണ് ജെമിനി ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാളും ഏഴ് മടങ്ങ് അധികമാണിത്.എ.ഐ പ്ലാറ്റ്ഫോം ഷിഫ്റ്റിന്റെ പുതിയൊരു ഘട്ടത്തിലാണ്. പതിറ്റാണ്ടുകളുടെ ഗവേഷണം പുതിയൊരു ഘട്ടത്തിലാണ് ഉള്ളത്. ജനങ്ങൾക്കും ബിസിനസുകൾക്കും കമ്യൂണിറ്റികൾക്കും ഇത് വലിയ രീതിയിൽ ഉപകാരപ്പെടുന്നുണ്ടെന്നും സുന്ദർ പിച്ചൈ പറഞ്ഞു. എ.ഐയുടെ ആരംഭഘട്ടത്തിൽ 1.5 ബില്യൺ ഉപഭോക്താക്കളാണ് ഉണ്ടായത്. ഇപ്പോൾ 200ഓളം രാജ്യങ്ങളിലാണ് 400 മില്യൺ ആളുകൾ എ.ഐ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ ഏറ്റവും വലിയ വിപണി യു.എസും ഇന്ത്യയുമാണ്. 10 ശതമാനം വളർച്ചയാണ് എ.ഐക്ക് ഉണ്ടാവുന്നത്. ഈ വളർച്ചയിൽ വർധനയുണ്ടാവുന്നുണ്ടെന്നും സുന്ദർ പിച്ചൈ പറഞ്ഞു. അതേസമയം, ജെമിനി പ്ലാറ്റ്ഫോമിൽ ചില നിർണായക അപ്ഡേറ്റുകൾ കൊണ്ടു വരാൻ ഗൂഗ്ൾ ഒരുങ്ങുകയാണ്. വൈകാതെ ഈ അപ്ഡേറ്റുകൾ പ്രകാരമുള്ള സേവനങ്ങൾ ആളുകൾക്ക് ലഭ്യമാകും. സെർച്ചിങ്, ഷോപ്പിങ്, വർക്ക്സ്പെയ്സ്, ഫിലിം മേക്കിങ്, വിഡിയോ കമ്യൂണിക്കേഷൻസ് പ്ലാറ്റ്ഫോമുകൾ എന്നിവയിലെല്ലാം ജെമിനിയുടെ സേവനങ്ങൾ ലഭ്യമാകും. എട്ട് അപ്ഡേറ്റുകളാണ് ജെമിനിയിൽ വരുത്തിയിരിക്കുന്നത്.





























