വൈപ്പിന്‍ : ഇതരജില്ലയിലെ വള്ളങ്ങള്‍ ഗോശ്രീപുരം ഹാര്‍ബറില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതോടെ കാളമുക്ക് ജംങ്ഷനില്‍ സംഘർഷാവസ്ഥ. കണ്ടെയ്ൻമെന്റ് സോണുകളിലെയും അയല്‍ജില്ലകളിലെയും വള്ളങ്ങള്‍ ഗോശ്രീപുരം ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നത് ഫിഷറീസ് വകുപ്പ് ബുധനാഴ്ച മുതല്‍ താല്‍ക്കാലികമായി വിലക്കിയിരുന്നു. എന്നാല്‍, ഫിഷറീസ് വകുപ്പിന്റെ ഉത്തരവറിയാതെ രാവിലെ കടലില്‍പോയ ചില ഇതരജില്ലയിലെ വള്ളങ്ങള്‍ മത്സ്യവുമായി തിരികെ വന്നപ്പോള്‍ പോലീസ് തടഞ്ഞു. അതോടെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വള്ളം അടുപ്പിക്കാനാവാതെ തൊഴിലാളികള്‍ അഴിമുഖത്ത് ഏറെനേരം കാത്തുനിന്നു. പിന്നീട് വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന് അസി. ഡയറക്ടര്‍ പി. അനീഷ് സ്ഥലത്തെത്തി തര്ക്കമുന്നയിച്ചവരുമായി ചര്‍ച്ച നടത്തുകയും മത്സ്യം വില്ക്കാന് താൽക്കാലിക അനുമതി നല്‍കുകയും ചെയ്തു.
നിലവില്‍ ഇവിടെ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങള്‍ക്ക് അടുക്കണമെങ്കില്‍ തലേദിവസം ഓണ്‍ലൈന്‍ വഴി പാസെടുത്ത് നമ്പര്‍ സൂക്ഷിക്കേണ്ടതാണ്. പാസ് നമ്പര്‍ കൈവശമില്ലാത്ത ഒരു മത്സ്യ ബന്ധനനൗകയെയും അടുപ്പിക്കില്ല. തൊഴിലാളികള്‍ തിരിച്ചറിയല്‍ രേഖകളുടെ കോപ്പികളും കൈവശം കരുതണം. കച്ചവടക്കാരും കോവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.
ഇതനുസരിച്ച് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലയിലെ ചില വള്ളങ്ങള്‍ ഇവിടെനിന്ന് മത്സ്യബന്ധനത്തിന് പോകാനൊരുങ്ങിയപ്പോള്‍ പോലീസ് തടഞ്ഞിരുന്നു. ഇവരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്.വ്യാഴാഴ്ച മുതല്‍ ഹാര്‍ബറിന് പുറത്തുനിന്നുള്ള ഒരു വള്ളവും അടുക്കാനും മത്സ്യം വില്‍ക്കാനും അനുവദിക്കില്ലെന്ന് കര്‍ശന മുന്നറിയിപ്പും അസി. ഡയറക്ടര്‍ നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ചെല്ലാനം, മുനമ്പം ഹാര്‍ബറുകള്‍ തുറന്നുകഴിഞ്ഞാല്‍ നിയന്ത്രണത്തില്‍ ഇളവ് വരുമെന്നും അദ്ദേഹം അറിയിച്ചു. മത്സ്യബന്ധനത്തിനുപോയ പരമ്പരാഗത യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് മെച്ചപ്പെട്ട തോതില്‍ പൂവാലന് ചെമ്മീന്‍ ലഭിച്ചു.





























