കൊച്ചി : ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിയും കെഎസ്എന്‍ഐസിമായുള്ള ധാരണാപത്രം(എം.ഓ.യൂ) സര്‍ക്കാര്‍ റദ്ദാക്കി. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. ധാരണാപത്രത്തിലേക്ക് നയിച്ച സാഹചര്യം വിശദമായി പരിശോധിക്കും. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിന് അന്വേഷണച്ചുമതല നല്‍കി.
മത്സ്യബന്ധന നയത്തിൽ യാതൊരുവിധ നയ വ്യതിയാനവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടൽ മാത്രമാണ് സർക്കാർ നടത്തുന്നത്. അത് തീരദേശങ്ങളിലെ ജനങ്ങൾ അവരുടെ ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.