തിരുവനന്തപുരം : ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് കൂടുതൽ ചർച്ചകൾക്കുശേഷം മതിയെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് നിർദേശം. ഭരണപക്ഷ സംഘടനകൾ ഉൾപ്പെടെ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ ഇനിയും ജീവനക്കാരെ പിണക്കാതെ അനുരഞ്ജനത്തിനു ശ്രമിക്കാനാണു നിർദേശം. ജീവനക്കാർക്ക് കൂടുതൽ സ്വീകാര്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാവും ഇനിയുള്ള ചർച്ചകൾ.
ശമ്പളം എങ്ങനെ പിടിക്കണമെന്ന് ഇതുവരെ തീരുമാനമാകാത്തതിനാൽ ഈ മാസത്തെ ശമ്പളം പൂർണമായി നൽകും. ശമ്പളം പിടിക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കാൻ അടുത്തമാസം 20 വരെ സമയമുണ്ട്. അതിനകം തീരുമാനത്തിലെത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ഇതുവരെ പിടിച്ച ശമ്പളം ധനകാര്യ സ്ഥാപനങ്ങളിലൂടെ ഉടൻ തിരിച്ചുനൽകിയ ശേഷം അഞ്ചുമാസത്തേക്ക് ആറുദിവസത്തെ ശമ്പളം തുടർന്നു പിടിക്കാനുള്ള നിർദേശത്തോട് ഇതിനകം സി.പി.എം., സി.പി.ഐ. സംഘടനകൾ യോജിച്ചിട്ടുണ്ട്. ഈ നിർദേശത്തിന് മുൻഗണന നൽകാനും തീരുമാനിച്ചിട്ടുണ്ട്.