അമരാവതി: വിവാഹ വാഗ്ദാനം നൽകി ജനസേന എംഎൽഎ അരവ ശ്രീധർ ഒരു വർഷത്തിലേറെയായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന് യുവതിയുടെ ആരോപണം. എന്നാൽ ആരോപണം എംഎല്‍എ നിഷേധിച്ചു. 2024-ൽ റെയിൽവേ കൊഡൂർ നിയോജകമണ്ഡലത്തിൽ നിന്ന് ശ്രീധർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചൂഷണം ആരംഭിച്ചതെന്ന് സർക്കാർ ജീവനക്കാരിയായ സ്ത്രീ വീഡിയോ പ്രസ്താവനയിൽ അവകാശപ്പെട്ടു. തന്നെ ഒരു കാറിൽ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ശ്രീധർ ആക്രമിച്ചുവെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് ഗർഭഛിദ്രങ്ങൾക്ക് വിധേയയായിട്ടുണ്ടെന്നും എംഎൽഎ തന്നെ ആവർത്തിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവർ ആരോപിച്ചു. വിവാഹമോചനം നേടാൻ ഭർത്താവിനെ നിർബന്ധിക്കാൻ അയാൾ വിളിച്ചതായും അവർ പറഞ്ഞു. എംഎൽഎ തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും യുവതി വീഡിയോയിൽ പറഞ്ഞു.





























