തിരുവനന്തപുരം : സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നിപയെ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനം തള്ളി രോഗ്യമന്ത്രി കെ മുരളീധരൻ. നിപ പ്രതിരോധത്തിൽ സർക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു മുരളിധരന്റെ പ്രതികരണം. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ വിമർശനമാണെന്നും അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളുവെന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. വീണ് കിട്ടിയത് പ്രതിപക്ഷം ആയുധമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്തു വർഷം ഭരിച്ചു പരാജയപ്പെട്ടവർ എല്ലാത്തിലും കുറ്റം കണ്ടെത്തുമെന്നും കെ മുരളീധരൻ വിമർശിച്ചു. താൻ കോഴിക്കോട് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച കെ മുരളീധരൻ എല്ലാ നിർദ്ദേശങ്ങളും കൊടുത്ത ശേഷമാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും പറഞ്ഞു. റവന്യൂ മന്ത്രി ഇന്ന് കോഴിക്കോട് ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും കെ മുരളീധരൻ പ്രതികരിച്ചു.
നിപ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരു ആന്റിവൈറൽ മെഡിസിൻ മാത്രമാണ് ഇനി എത്താനുള്ളത്. അത് ഇന്ന് വൈകുന്നേരത്തിന് മുൻപ് ഡൽഹിയിൽ നിന്ന് എത്തിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ഇതുവരെ നടത്തിയ പരിശോധനകൾ എല്ലാം നെഗറ്റീവ് ആണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം കെ ബി പ്രദീപിനെ ദേവസ്വത്തിൻ്റെ പ്രത്യേക പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ മുൻ പ്രതികരണം കെ മുരളീധരൻ മാറ്റിപ്പറഞ്ഞു. മുഖ്യമന്ത്രിയാണ് സ്പെഷ്യൽ പ്ലീഡറെ നിയമിച്ചതെന്നായിരുന്നു കെ മുരളീധരൻ്റെ ഇന്നലത്തെ നിലപാട്. എന്നാൽ ഇന്ന് അദ്ദേഹം കാബിനറ്റാണ് സ്പെഷ്യൽ പ്ലീഡറെ നിയമിച്ചതെന്ന് മാറ്റിപ്പറഞ്ഞു. നിയമനം മുഖ്യമന്ത്രി വി ഡി സതീശന്റെ തീരുമാനമായിരുന്നുവെന്നും വിഷയത്തിൽ ഇടപെടില്ലെന്നുമായിരുന്നു കെ മുരളീധരൻ ഇന്നലെ പറഞ്ഞത്.
ശബരിമല സ്വർണക്കവർച്ച കേസിൽ ഉള്‍പ്പെട്ട ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ഹൈക്കോടതിയിലെ ദേവസ്വം സെപ്ഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ച സംഭവം വിവാദങ്ങൾക്ക് വഴിയൊരുക്കിയതിന് പിന്നാലെ രാജിവെച്ച് കെബി പ്രദീപ്. മുഖ്യമന്ത്രി വിഡി സതീശൻ കെബി പ്രദീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് ഇദ്ദേഹം രാജി വെച്ചത്. സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന ആളെ ദേവസ്വം പ്ലീഡർ ആക്കിയത് വലിയ ചർച്ചയായിരുന്നു. യുഡിഎഫ് സർക്കാരിന് ഇത് ഇത് രണ്ടാം തവണയാണ് നിയമനങ്ങളിൽ കൈ പൊള്ളുന്നത്. സണ്ണി ജോസഫിന്‍റെ സഹോദരീ ഭർത്താവ് ബെന്നി തോമസിനെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് രാജിവെച്ചതും വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു.





























