ഭരണം മാറിയാൽ വനംവകുപ്പിൽ ‘പരകായ പ്രവേശം’ ; ജീവനക്കാർക്ക് പൂട്ടിട്ട് സർക്കാർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വനം വകുപ്പിലെ ചില ജീവനക്കാർക്ക് ഒരു പ്രത്യേകതയുണ്ട്. പുഷ്പം പോലെയാണ് അവർ പരകായ പ്രവേശം നടത്തുക. ഖദറിട്ടു നടക്കുന്നവർ ഒറ്റ രാത്രി കൊണ്ട് മുഷ്ടിചുരുട്ടി ‘ലാൽസലാം’ വിളിക്കും. അരിവാളും നെൽക്കതിരും നെഞ്ചത്ത് ചാപ്പ കുത്തിയിരുന്നവർ അതു മായ്ച്ചു കളഞ്ഞ് ഓട്ടോറിക്ഷയുടെ പടം പച്ച കുത്തും. ഭരണം ആർക്കാണെന്നും വകുപ്പ് ഏതു പാർട്ടിക്കാണ് എന്നും അനുസരിച്ചിരിക്കും പലരുടെയും രാഷ്ട്രീയ നിലപാടുകൾ. കാരണം വകുപ്പിന്റെ തലപ്പത്തിരിക്കുന്ന മന്ത്രിയുടെ പാർട്ടിയോടും പരിചാരകരോടും ഒട്ടിനിന്നാൽ മാത്രമേ അവർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടത്താൻ സാധിക്കുകയുള്ളൂ. ഇത്തരക്കാർക്കുള്ള വലിയൊരു ഇരുട്ടടിയാണ് കഴിഞ്ഞ 21ലെ ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവ്. സ്ഥലം മാറ്റങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രമേ സാധിക്കൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

കാലാകാലങ്ങളിൽ വനംവകുപ്പ് ഭരണ മുന്നണിയിലെ ഘടകകക്ഷികൾക്കാണു ലഭിക്കാറുള്ളത്. ഇടതുപക്ഷം ഭരിക്കുമ്പോൾ സിപിഐക്ക് ആയിരിക്കും മിക്കവാറും വനം വകുപ്പ്. യുഡിഎഫ് വന്നാൽ കേരള കോൺഗ്രസിനു ലഭിക്കും (അവർ മുന്നണിയിൽ ഉണ്ടായിരുന്ന സമയത്ത്). കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലവും രണ്ടാം പിണറായി മന്ത്രിസഭയും മാറി ചിന്തിച്ചു. യുഡിഎഫിന്റെ കാലത്ത് കോൺഗ്രസ് തന്നെ വനംവകുപ്പ് കയ്യിൽ കരുതിയപ്പോൾ രണ്ടാം പിണറായി സർക്കാർ, വനം വകുപ്പ് ഏൽപിച്ചത് എ.കെ.ശശീന്ദ്രനെ. സിപിഐയുടെ കുപ്പായം തയ്പ്പിച്ച് ഇരുന്നവർക്കെല്ലാം ഒറ്റ രാത്രി കൊണ്ട് എൻസിപിക്കാരായി മാറേണ്ട സ്ഥിതി വന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൻസിപിയിലെക്കെത്തുകയും പ്രസിഡന്റാവുകയും ചെയ്ത മുൻ കോൺഗ്രസ് നേതാവ് പി.സി ചാക്കോ അവരുടെ മഹാനായ നേതാവായും മാറി. ചാക്കോയ്ക്ക് സിന്ദാബാദ് വിളിക്കാത്ത വനം വകുപ്പുകാർ ഇപ്പോൾ വളരെ കുറവാണ്.

ഭരണത്തിനനുസരിച്ച് സംഘടനകൾക്ക് രൂപം കൊടുക്കുകയും സ്ഥലം മാറ്റത്തിലുൾപ്പെടെ ‘ഗുരുതരമായി’ ഇടപെടുകയും ചെയ്യുന്നതാണ് ചില ജീവനക്കാരുടെ രീതി. ആകെ എണ്ണായിരത്തോളം ജീവനക്കാരാണു വനം വകുപ്പിലുള്ളത്. പോലീസും ഫയർ ഫോഴ്സും പോലുള്ള യൂണിഫോം സേനയ്ക്ക് രാഷ്ട്രീയ ചായ്‌വുള്ള സംഘടനകൾ ഉചിതമല്ല എന്ന് പൊതു അഭിപ്രായം ഉണ്ടെങ്കിലും വനം വകുപ്പിൽ അതൊന്നും ബാധകമല്ല. ആകെ ജീവനക്കാരുടെ 25% പ്രാതിനിധ്യം വേണം സർവീസ് സംഘടനകൾക്ക് അംഗീകാരം കിട്ടാൻ. എന്നാൽ 2012ൽ കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ എന്നൊരു സംഘടന പൊടുന്നനെ പൊട്ടിമുളച്ചു. 1142 പേർ അംഗങ്ങളാണ് എന്നാണ് സംഘടന അവകാശപ്പെട്ടത്. എന്നാൽ ഇവർ തയാറാക്കിയ പട്ടികയിലുള്ള 682 പേ‍രും തങ്ങളുടെ അറിവോടെയല്ല അംഗത്വ അപേക്ഷ എന്ന് വാദിക്കുന്നു.

ഇപ്പോൾ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായ എം.എസ്.ബിനുമാറിന്റെ പേരും പട്ടികയിൽ ഉണ്ടായിരുന്നു. താൻ നൽകിയ അംഗത്വ അപേക്ഷ പരിശോധിച്ചപ്പോഴാണ് ബിനുകുമാർതന്നെ ഞെട്ടിപ്പോയത്. തനിക്കുപോലും പരിചയമില്ലാത്ത ഒപ്പാണ് അംഗത്വ അപേക്ഷയിൽ. ഈ സംഘടനാ രൂപീകരണത്തിനെതിരെ പരാതി കോടതി വരെയെത്തിയെങ്കിലും ഇപ്പോഴും സർക്കാർ തലത്തിൽ തീരുമാനമൊന്നുമെടുത്തിട്ടില്ല. അങ്ങനെയിരിക്കെയാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വനം വകുപ്പ് എൻസിപിക്കു കിട്ടുന്നത്. വനം വകുപ്പിലെ ചിലർക്കൊപ്പം എൻസിപി പ്രാദേശിക നേതൃത്വവും ഉണർന്നു. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാരുടെ സ്ഥലം മാറ്റത്തിൽ വരെ പ്രാദേശിക നേതൃത്വം ഇടപെട്ടിരുന്നതായി സൂചനകളുണ്ട്. സിപിഐക്കാരെ പ്രീതിപ്പെടുത്താൻ കച്ചമുറുക്കി ഇരുന്നിരുന്ന വനംവകുപ്പുകാർ ഒറ്റരാത്രി കൊണ്ട് എൻസിപിക്കാരുടെ പിന്നാലെ പായുന്ന കാഴ്ചയാണ് ഇപ്പോൾ.

ഇതിനെല്ലാം വൈകാതെ അവസാനമാവും എന്നാണ് പൊതുഭരണ വകുപ്പിലുള്ളവരുടെ വിശ്വാസം. സ്ഥലംമാറ്റം ഓൺലൈനാക്കാൻ 2017ൽ തന്നെ ഉത്തരവുള്ളതാണെങ്കിലും വനം വകുപ്പ് ഇതേക്കുറിച്ച് അറിഞ്ഞത് 21ന് മാത്രമാണ്. അന്നുതന്നെ നാഷനൽ ഇൻഫർമാറ്റിക് സെന്ററുകാരെ വിളിച്ചു വരുത്തി, ജീവനക്കാരുടെ വിവരങ്ങൾ മുഴുവൻ ഓൺലൈനാക്കാൻ നിർദേശം കൊടുത്തു. വിദ്യാഭ്യാസ വകുപ്പും തദ്ദേശ വകുപ്പും ചെയ്തതു പോലുള്ള ഓൺലൈൻ സംവിധാനമാവും വരിക. അതോടെ സ്ഥലം മാറ്റത്തിലെ ശുപാർശകളും ഇടപെടലുകളും ഒരു പരിധിവരെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പിെല ‘ശുദ്ധരായ’ ചില ജീവനക്കാരെങ്കിലും. എന്നാൽ ആ സംവിധാനത്തിലും തുരങ്കങ്ങൾ തീർത്ത് രാജാക്കന്മാരാവാൻ ഇപ്പോഴേ ചിലർ ഒരുക്കം തുടങ്ങിയിട്ടുണ്ടെന്നും സൂചനകളുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...