ഭോപ്പാൽ : 4 കുട്ടികൾ വേണമെന്ന് തീരുമാനിക്കുന്ന ബ്രാഹ്മണ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സർക്കാർ. പണ്ഡിറ്റ് വിഷ്‌ണു രജോറിയ ചെയർമാനായ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ പരശുറാം കല്യാൺ ബോർഡ് ആണ് പ്രഖ്യാപനം നടത്തിയത്. കാബിനറ്റ് റാങ്കുള്ള വിഷ്‌ണു രജോറിയ, ഇൻഡോറിൽ നടന്ന ഒരു പൊതു പരിപാടിക്കിടെയായിരുന്നു പ്രഖ്യാപനം നടത്തിയത്. “മതനിന്ദ നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. എന്നാൽ പുതു തലമുറയിൽ എനിക്ക് വളരെ വലിയ വിശ്വാസമുണ്ട്. പഴയ തലമുറയിൽ നിന്ന് അധികമൊന്നും ഇനി പ്രതീക്ഷിക്കാൻ കഴിയില്ല. എന്നാൽ വരും തലമുറയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോഴത്തെ തലമുറയ‌്ക്കുണ്ട്.
ഒരു കുട്ടി ആയി കഴിഞ്ഞാൽ അതുമതി കുടുംബം എന്ന് തീരുമാനിക്കുന്നവരാണ് അധികവും. ഈ അവസ്ഥ പ്രശ്നത്തിലേക്ക് നയിക്കും. അതുകൊണ്ട് ഒരു കുടുംബത്തിൽ നാല് കുട്ടികൾ എങ്കിലും വേണമെന്നാണ് എനിക്ക് പറയാനുള്ളത്. അത്തരത്തിൽ തീരുമാനമെടുക്കുന്നവർക്ക് എന്റെ അദ്ധ്യക്ഷതയിലുള്ള ബോർഡ് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നൽകും”- വിഷ്‌ണു രജോറിയ അഭിപ്രായപ്പെട്ടു. എന്നാൽ “പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, സർക്കാർ പദ്ധതിയല്ലെന്നും” പ്രഖ്യാപനത്തിന് ശേഷമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് രജോറിയ മറുപടിയായി പറഞ്ഞു.