ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായി പൗരന്മാരോട് ചായ കുടി കുറയ്ക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ ഗവണ്മെന്റ്. ഷെഹ്ബാസ് ശരീഫ് മന്ത്രിസഭയിലെ പ്ലാനിങ് വകുപ്പ് മന്ത്രിയായ ഇഹ്‌സാൻ ഇക്‌ബാൽ ആണ് ജനങ്ങളോട് ദിവസേന ഒന്നോ രണ്ടോ കപ്പുമാത്രമായി ചായകുടി ചുരുക്കണം എന്ന് അഭ്യർത്ഥിച്ചത്. ലോകത്തിലെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിൽ ഒന്നായ പാകിസ്ഥാൻ, ഈ ഇനത്തിൽ മാത്രം ചെലവിടുന്നത് വർഷാവർഷം 600 മില്യൺ ഡോളറാണ്. ‘തേയില ഇറക്കുമതി ചെയ്യാൻ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങൾ ഒന്ന്-രണ്ട് കപ്പ് ചായ കുറയ്ക്കണമെന്നാണ് അഭ്യർത്ഥന’- ആസൂത്രണ വിഭാഗം മന്ത്രി അഹ്സാൻ ഇഖ്ബാൽ പറഞ്ഞു. മന്ത്രിയുടെ ഈ നിർദേശം പാകിസ്താനിലെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധങ്ങൾക്ക് കാരണമായി.
22 കോടി ജനങ്ങളുള്ള പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്‍റെ ധനകമ്മി കൂടുകയാണ്. ജൂലൈയിൽ ആരംഭിക്കുന്ന 2022/23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പാകിസ്ഥാന്‍ ധനമന്ത്രി തന്നെയാണ് ഈ കാര്യം അറിയിച്ചത്. ധനക്കമ്മി നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം സുഗമമായി ലഭിക്കാനും കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് പാകിസ്ഥാന്‍. സമ്പന്നർക്ക് നികുതി വർധിപ്പിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥരെ പുതിയ കാറുകൾ വാങ്ങുന്നതിൽ നിന്ന് വിലക്കുമെന്നുമാണ് പാക്കിസ്ഥാൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ കഴിഞ്ഞ ദിവസം പറഞ്ഞത്.