അമരാവതി: തെലങ്കാനയിൽ സർക്കാർ ഓഫീസിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക-പുരാവസ്തു വകുപ്പ് മന്ത്രി ജുപ്പള്ളി കൃഷ്ണറാവുവാണ് നാഗർകുർനൂൽ ജില്ലയിലെ പെന്റലവെല്ലി തഹസിൽദാർ ഓഫീസ് വൃത്തിയാക്കിയത്. മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനത്തിലാണ് ഓഫീസിലെ ശൗചാലയത്തിന്റെ ശോചനീയാവസ്ഥ കണ്ടത്. ഇതോടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അടിസ്ഥാനപരമായ വൃത്തിയെങ്കിലും പാലിക്കണമെന്ന കര്‍ശനമായ നിര്‍ദേശം നല്‍കിയ അദ്ദേഹം ഉദ്യോഗസ്ഥരെ പരസ്യമായി ശാസിക്കുകയും ചെയ്തു. ഇത്തരം അവസ്ഥകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എങ്ങനെയാണ് ശൗചാലയങ്ങള്‍ ഇത്രയും വൃത്തിഹീനമായി ഉപയോഗിക്കുന്നതെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചു. പിന്നാലെ മന്ത്രി സ്വയം വെള്ളമെടുത്ത് ശൗചാലയം വൃത്തിയാക്കുകയും ചെയ്തു.
റവന്യു പെറ്റീഷനുകളും തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളും പരിശോധിക്കാനാണ് മന്ത്രി തഹസില്‍ദാര്‍ ഓഫീസില്‍ എത്തിയത്. ഫയലുകള്‍ തീർപ്പാക്കാന്‍ വരുന്ന കാലതാമസത്തിനെയും മന്ത്രി വിമര്‍ശിച്ചു. അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതില്‍ വരുന്ന കാലതാമസത്തിന് മറുപടി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ഉത്തരവാദിത്തത്തോടെ തങ്ങളുടെ ചുമതലകൾ നിർവഹിക്കാനും, അനാവശ്യമായ കാലതാമസമില്ലാതെ പൗരന്മാർക്ക് സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം ജീവനക്കാരോട് നിർദ്ദേശിച്ചു.






























