കൊച്ചി : കിറ്റെക്സ് വിഷയത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാട് എന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സമീപനം പോസിറ്റീവ് ആണ്. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കിൽ മാത്രം ഇത്തരം തീരുമാനം എടുത്താൽ മതിയായിരുന്നു എന്നും കേരളത്തിൽ പദ്ധതി തുടങ്ങാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുന്നെന്ന കിറ്റെക്സ് നിലപാടിനോട് മന്ത്രി പ്രതികരിച്ചു.
കിറ്റെക്സ് മാനേജ്മെന്റിനെ 28 ന് തന്നെ താൻ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാൽ എപ്പോഴും തിരക്കാണ്. അതിനാൽ സഹോദരനെ വിളിച്ചു സംസാരിച്ചു. തുടർച്ചയായി നാടിനു അപകീർത്തി പരമായ രീതിയിൽ പോകണോ എന്ന് അവർ തീരുമാനിക്കേണ്ടതായിരുന്നു. 3500 കോടിയുടെ പദ്ധതി ഇനി കിറ്റെക്സ് വന്നാലും സ്വീകരിക്കും. സർക്കാരിന്റെ നടപടികൾ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ അല്ല. ഇതിനെ 20 ട്വന്റിയുമായി കൂട്ടി കലർത്തേണ്ട കാര്യം ഇല്ല. അവർ മത്സരിച്ചത് കൊണ്ട് എൽ ഡി എഫിന് സീറ്റ് ഒന്നും നഷ്ടപ്പെട്ടില്ല.
കിറ്റെക്സിന് കെ സുരേന്ദ്രന്റെ വക്കാലത്തിന്റെ ആവശ്യം ഉണ്ടോ. അവർ നന്നായി കാര്യങ്ങൾ പറയാൻ അറിയാവുന്നവർ ആണ്. ഒരു സ്‌ഥാപനത്തിലും തെറ്റായ രീതിയിൽ സർക്കാർ ഇടപെടൽ നടത്തില്ല. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി ഭൂമി ഏറ്റെടുപ്പ് ഡിസംബറോടെ പൂർത്തിയാക്കും. വ്യവസായ രംഗത്തു കൂടുതൽ നിക്ഷേപം കൊണ്ടുവരാനുള്ള നടപടികൾ സർക്കാർ തുടങ്ങി. കാക്കനാട് ട്രേഡ് സെന്റർ രണ്ടു വർഷത്തിനകം യഥാർഥ്യമാക്കും. ആമ്പല്ലൂർ ഇലക്ട്രോണിക് പാർക്ക് മൂന്നു വർഷത്തിനുള്ളിൽ യഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.