തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് ശുപാർശ. ഒൻപത് സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളുമാണ് ഒരേ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതിൽ എട്ട് സ്ഥാപനങ്ങളും സംസ്ഥാന ധനവകുപ്പിന് കത്തയച്ചു. എന്നാൽ പെൻഷൻ പ്രായം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിഷയത്തിൽ നേരത്തെയും ധനമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. ധനവകുപ്പിന് മാത്രം അത്തരമൊരു തീരുമാനമെടുക്കാൻ കഴിയില്ല. ഇടത് മുന്നണിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നുമാണ് കഴിഞ്ഞ മാസം തോമസ് ഐസക് പറഞ്ഞത്.
വിരമിക്കൽ ദിവസം ഏകീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞിരുന്നു. ഒരു മാസത്തെ ശമ്പളത്തിനും പെൻഷനും വേണ്ടി 2500 കോടി രൂപയാണ് സർക്കാരിന് വേണ്ടത്. പെൻഷനാകുന്നവർക്ക് ആനുകൂല്യമായി ഒരാൾക്ക് ശരാശരി 25 ലക്ഷം വരെ നൽകേണ്ടി വരും. അടുത്ത രണ്ട് വർഷത്തിനകം 20,000 ജീവനക്കാരാണ് പെൻഷനാകുന്നത്. പെൻഷൻ പ്രായം 58 ആക്കിയാൽ അങ്ങനെ 4500 കോടി രൂപ ഖജനാവിന് കിട്ടും. ധനവകുപ്പിന്റെ ഈ നിർദ്ദേശമാണ് ഇപ്പോൾ മന്ത്രി തള്ളിക്കളഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് വർഷത്തിൽ ഇത്തരമൊരു തീരുമാനം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണിത്. പെൻഷൻ ദിവസം മാർച്ച് 31 ആയി ഏകീകരിക്കണമെന്ന നിർദ്ദേശവും മന്ത്രി തള്ളിക്കളഞ്ഞു.