കൊച്ചി : പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി ചോദ്യം ചെയ്ത് കേരളാ സർവകലാശാലയിലെ സെനറ്റംഗങ്ങൾ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാലാം തീയതിയിലെ സെനറ്റ് യോഗത്തിൽ പുറത്താക്കപ്പെട്ടവർ പങ്കെടുക്കണമോ എന്നത് സംബന്ധിച്ച് കോടതി തീരുമാനമുണ്ടാകും. സെർച്ച് കമ്മിറ്റി അംഗത്തെ നിർദേശിക്കാൻ കൂടുതൽ സമയമെടുക്കുമെന്ന സർവകലാശാലയുടെ വിശദീകരണത്തിൽ കോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സെർച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിക്കണമെന്ന് മുൻ വി സി യും സെനറ്റും ആവശ്യപ്പെട്ടത് നിയമ വിരുദ്ധമാണെന്നാണ് ഗവർണ്ണറുടെ സത്യവാങ്മൂലം. ചാൻസലർ എന്ന നിലയിൽ വി.സി നിയമനം വൈകരുത് എന്ന ഉദ്ദേശ്യത്തോടെ സെർച്ച് കമ്മിറ്റി രൂപീകരിച്ച നടപടിയെ സെനറ്റംഗങൾ എതിർത്തത് തെറ്റാണെന്നും ഗവർണ്ണർ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമ ചന്ദ്രന്റെ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ നടത്തുന്ന ഇടപെടലുകൾക്കെതിരെ എൽഡിഎഫിൻ്റെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ഇന്ന് നടക്കും. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കൺവെൻഷൻ. എകെജി ഹാളിൽ ചേരുന്ന കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ ഒരു ലക്ഷത്തിലേറെ പേര് പങ്കെടുപ്പിച്ചുകൊണ്ടുള്ള സമരവും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ആ സമരത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുക്കില്ല.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രീതി ഭരണഘടനയ്ക്ക് അനുസൃതമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഗവർണറുടെ പ്രീതി വ്യക്തിപരമല്ല നിയമപരമാണെന്നാണ് ഗവർണറുടെ വാദം. നിയമവിരുദ്ധമായി പ്രവർത്തിക്കുമ്പോൾ ഗവർണർക്ക് അപ്രീതിയുണ്ടാകാം. ബോധപൂർവമായ നിയമലംഘനം ഉണ്ടായോ എന്ന് ചാൻസലർക്ക് പരിശോധിക്കാം. ഗവർണർ പുറത്താക്കിയ നടപടിക്കെതിരെ സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.































