തിരുവനന്തപുരം : ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത് തുടർന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്. ഇതുമായി ലോയേഴ്‌സ് കോണ്‍ഗ്രസ് തിരൂര്‍ താലൂക്ക് കമ്മറ്റിയുടെ വാട്സാപ്പ് ചര്‍ച്ചയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മുഖ്യമന്ത്രി വിഡി സതീശൻ ചെയ്യുന്നതില്‍ പകുതിയും പാര്‍ട്ടി വിരുദ്ധമാണെന്നാണ് പ്രധാന വിമർശനം. ഭയങ്കര ജനാധിപത്യ ബോധം ഉള്ള സംവിധാനമാണ് യുഡിഎഫ് എന്നും പരിഹാസമുണ്ട്. കെപിസിസിയ്ക്ക് നാഥൻ ഇല്ലാതെ ആയെന്നും ലോയേഴ്സ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പൂക്കി സര്‍ക്കാര്‍ പട്ടി വില നല്‍കുന്നില്ലെന്ന പരിഹാസവും ഉയർന്നു.
നേരെത്തെയും അഭിഭാഷക നിയമനത്തിനെതിരെ എതിർപ്പ് പരസ്യമാക്കി കോണ്‍ഗ്രസ് അഭിഭാഷകരുടെ സംഘടനനായ ലോയേഴ്സ് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. .എസ്എഫ്‌ഐ പ്രവര്‍ത്തകരേയും സംഘപരിവാര്‍ അനുകൂല അഭിഭാഷകരേയും ഗവണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിക്കുന്നു എന്നതാണ് കോണ്‍ഗ്രസ് അഭിഭാഷക സംഘടന ഉയര്‍ത്തുന്ന വിമര്‍ശനം. മിനിമം നിയമിക്കുന്നവര്‍ക്ക് കോണ്‍ഗ്രസിലോ ലോയേഴ്‌സ് കോണ്‍ഗ്രസിലോ മെമ്പര്‍ഷിപ്പ് കൊടുത്തുകൂടെ എന്നുമാണ് കോണ്‍ഗ്രസ് അഭിഭാഷകര്‍ ചോദിക്കുന്നത്. ഏറെക്കാലമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞാണ് ഇപ്പോഴുള്ള നിയമനമെന്നും ഇവർ ആരോപിക്കുന്നു.
എന്തായാലും സര്‍ക്കാര്‍ അഭിഭാഷക നിയമനത്തില്‍ കോണ്‍ഗ്രസില്‍ വലിയ അതൃപ്തി പുകയുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആറന്മുള എംഎൽഎ അബില്‍ വര്‍ക്കി അടക്കമുള്ള കോണ്‍ഗ്രസ് എംഎൽഎമാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. എസ്എഫ്ഐ നേതാവിനെ ഗവ. പ്ലീഡറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ഇന്നലെ രംഗത്ത് വന്നിരുന്നു. നിയമനത്തിൽ സർക്കാർ പുനരാലോചനയ്ക്ക് തയ്യാറാകിയോക്കില്ല എന്ന വിലയിരുത്തലിലാണ് അതിരൂക്ഷ വിമർശനവുമായി ലോയേഴ്‌സ് കോണ്‍ഗ്രസും രംഗത്തെത്തിയത്.





























