കൊച്ചി : കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് എസ്എഫ്ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റും തുടർന്നുള്ള പ്രതിഷേധങ്ങളും. സമൂഹത്തിലെ വിവിധ കോണുകളിൽ നിന്ന് എസ്എഫ്ഐക്ക് നേരെ നിരവധി വിമർശന അമ്പുകൾ പ്രവാഹങ്ങളായി എത്തുന്നുണ്ടെങ്കിലും മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനം കണ്ടില്ലെന്ന് നടിക്കാൻ ഒരു മലയാളിക്കും ആവില്ല. ‘കേരളത്തിൽ എസ്എഫ്ഐ എന്ന സംഘടന പിരിച്ചുവിടുക തന്നെയാണ് വേണ്ടത്. പി എസ് സി തട്ടിപ്പിലും മയക്കുമരുന്ന് കേസുകളിലും വ്യാജ സർട്ടിഫിക്കറ്റ് കേസിലും എല്ലാം എസ്എഫ്ഐ ആണ്. സർക്കാരും പാർട്ടിയും ഇത്തരം ആളുകളെ സംരക്ഷിച്ചതോടെ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് അരാജകത്വം ഉണ്ടാക്കുന്ന ഒരു പ്രസ്ഥാനമായി എസ്എഫ്ഐ മാറിയിരിക്കുകയാണ്'” ഇതായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. എസ്എഫ്ഐ നിരോധിക്കണമെന്ന് കേൾക്കുമ്പോൾ തന്നെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി പറയാതെ വിമർശിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുവാൻ ഇറങ്ങിത്തിരിച്ച സൈബർ സഖാക്കൾ എന്തടിസ്ഥാനത്തിലാണ് മുൻ പ്രതിപക്ഷ നേതാവ് ഇത്തരം ഒരു വാദം ഉന്നയിച്ചത് എന്ന കാര്യം ഒന്ന് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.
പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അതേ പരീക്ഷയിൽ ജയിച്ചതായി മാർക്ക് ലിസ്റ്റ് പുറത്തിറങ്ങുന്നു, ജോലി ചെയ്യാത്ത സ്ഥാപനത്തിന്റെ പേരിൽ വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കി മുൻ എസ്എഫ്ഐ പ്രവർത്തക ഉന്നത ജോലിയിൽ പ്രവേശിക്കുന്നു, മറ്റൊരു നേതാവ് ബിരുദമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപരിപഠനത്തിനായി യോഗ്യത നേടുന്നു. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഒരു പരമ്പര തന്നെ എസ്എഫ്ഐ നേതാക്കളുടെ ഭാഗത്തുനിന്നും തുടർന്നുകൊണ്ടിരുന്നപ്പോൾ പൊതുജനത്തിന്റെ മനസ്സിൽ ഉദിച്ച അതേ ആശങ്ക തന്നെയാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. ട്രെയിനിൽ തീവെച്ച പ്രതിയെ മഹാരാഷ്ട്രയിൽ നിന്നും പിടികൂടാൻ കേരള പോലീസിന് വേണ്ടിവന്നത് വെറും മണിക്കൂറുകൾ മാത്രം. എന്നാൽ വിദ്യയുടെ കാര്യത്തിൽ പോലീസ് ടോം ആൻഡ് ജെറി കളിക്കുകയാണോ എന്നതാണ് പൊതുജനങ്ങളുടെ നിലവിലെ സംശയം.
വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾക്കിടെ നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല രജിസ്ട്രാർ കഴിഞ്ഞദിവസം വ്യക്തമാക്കിയതോടെ എസ്എഫ്ഐയുടെ നാടകങ്ങൾ മറനീക്കി പുറത്തു വരികയാണ്. രാവും പകലും അധ്വാനിച്ച് റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയെങ്കിലും കാത്തിരിപ്പ് അവസാനിപ്പിക്കാതെ നടുറോഡിൽ നിരാഹാര സമരവും പ്രതിഷേധവുമായി ഇറങ്ങുന്ന ഒരു വിഭാഗത്തിന് മുൻപിലൂടെയാണ് കൊടിപിടിച്ച ബലത്തിൽ നേതാക്കൾ ബിരുദവും ബിരുദാനന്തര ബിരുദവും നേടി പിൻവാതിലിലൂടെ സർക്കാർ ജോലികളിൽ പ്രവേശിപ്പിക്കുന്നത് എന്നതാണ് മറ്റൊരു തമാശ.





























