പത്തനംതിട്ട : മലയോര മേഖലയിലെ യാത്രാക്ളേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സിയും പെരുനാട് ഗ്രാമപഞ്ചായത്തും ചേർന്ന് കഴിഞ്ഞ വർഷം ആരംഭിച്ച ഗ്രാമവണ്ടി നിര്‍ത്തലാക്കും. ബസിന്റെ ഡീസൽ ചെലവായി പെരുനാട് പഞ്ചായത്ത് ഏഴര ലക്ഷം രൂപ കുടിശിക വരുത്തി. പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്തു നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സർവീസ് നിറുത്തലാക്കൻ കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്. ഡീസൽ ചെലവ് എല്ലാ മാസവും ഇരുപതിനകം കെ.എസ്.ആർ.ടി.സിക്ക് അടയ്ക്കണമെന്നായിരുന്നു ധാരണ. അഞ്ച് മാസമായി പഞ്ചായത്ത് പണം അടയ്ക്കുന്നില്ല.
വൻതുക കുടിശിക വരുത്തിയതുകൊണ്ട് സർവീസ് നിറുത്തലാക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. കുടിശിക തുക അടിയന്തിരമായി പിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിൽ നിന്ന് പത്തനംതിട്ട ഡിപ്പോ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. എട്ടുമാസം കൃത്യമായി പണം അടച്ചുകൊണ്ടിരുന്ന പഞ്ചായത്ത് തുടർന്ന് വീഴ്ച വരുത്തുകയായിരുന്നു. ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ആന്റണി രാജുവാണ് ജില്ലയിലെ ഏക ഗ്രാമവണ്ടി തുലാപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തത്. ആഘോഷമായി നടന്ന പരിപാടിയിൽ അദ്ദേഹവും റാന്നി എം.എൽ.എ പ്രമോദ് നാരായണനും ബസിൽ യാത്ര ചെയ്തിരുന്നു. രാവിലെ ഏഴിന് അരയാഞ്ഞിലിമണ്ണിൽ നിന്ന് ആരംഭിക്കുന്ന സർവീസ് രാത്രി എട്ടുമണിയോടെ അരയാഞ്ഞിലിമണ്ണിൽ അവസാനിക്കും.





























