ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി ഓസ്‌കര്‍ ഇവന്റ്‌സ് പുറത്ത്. നിര്‍മ്മാണ ജോലികള്‍ക്കായുള്ള കരാര്‍ കമ്പനിക്ക് നല്‍കിയില്ല. ഓസ്‌കര്‍ ഇവന്റ്‌സ് വീണ്ടും ടെൻഡർ സമര്‍പ്പിച്ചെങ്കിലും അത് തള്ളുകയായിരുന്നു. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കാണ് പുതിയ കരാര്‍. സ്റ്റേജുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണങ്ങളാണ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ ഏല്‍പ്പിക്കുന്നത്. നേരത്തെ ഓസ്‌കാറിന് കരാര്‍ നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് റീ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്.
കലൂര്‍ സ്റ്റേഡിയത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ചത് ഓസ്‌കര്‍ ഇവന്റ്‌സ് ആയിരുന്നു. ഇതേ പരിപാടിയില്‍ സിനിമാ താരം ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിച്ച നൃത്തപരിപാടിയുടെ ദൃശ്യങ്ങള്‍ കളക്ടര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ജലമേളയുടെ നടത്തിപ്പിലേക്ക് ഓസ്‌കര്‍ ഇവന്റ്‌സ് കടക്കാന്‍ ശ്രമിച്ചത്. പരിപാടിയുടെ സജ്ജീകരണങ്ങള്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് ഇഷ്ടപ്പെടുകയും കരാര്‍ ഓസ്‌കര്‍ ഇവന്റ്‌സിന് നല്‍കാന്‍ ഏകദേശ ധാരണയാകുകയും ചെയ്തിരുന്നു. ഇതിനിടെ നെഹ്‌റു ട്രോഫി ബോട്ട് റേസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ എതിര്‍പ്പ് ഉയരുകയായിരുന്നു. ചട്ടങ്ങൾ ലംഘിച്ചാണ് കമ്പനിക്ക് കരാർ നൽകാനുള്ള തീരുമാനം എന്നായിരുന്നു ഉയർന്ന ആരോപണം



























