കോഴിക്കോട് : കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ.മുരളീധരൻ എം പി. ആർക്കും എന്തും വിളിച്ചുപറയാൻ ഉള്ള സാഹചര്യം ഇനി ഉണ്ടാകില്ല. സ്ഥാനമാനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമാകുമെന്നും മുരളീധരൻ പറഞ്ഞു. ഉമ്മൻചാണ്ടി നൽകിയ പേരുകൾ അടങ്ങിയ ഡയറി ഉയർത്തിക്കാട്ടിയ നടപടിയേയും കെ.മുരളീധരൻ അനുകൂലിച്ചു. അത് അദ്ദേഹത്തിന്റെ ശൈലി എന്നായിരുന്നു കെ.മുരളീധരന്റെ നിലപാട്. പ്രായമായവരെ മൂലക്ക് ഇരുത്തില്ലെന്നും അവരുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കുമെന്നും കെ.മുരളീധരൻ കോഴിക്കോട് പറഞ്ഞു.
ഇതിനിടെ തിരുവനന്തപുരം ഡി.സി.സി അധ്യക്ഷനായി നിയമിതനായ പാലോട് രവിക്കെതിരെ നെടുമങ്ങാട് യു.ഡി.എഫ് സ്ഥാനാർഥിയും കെ.പി.സി.സി സെക്രട്ടറിയുമായിരുന്ന പി.എസ് പ്രശാന്ത് വീണ്ടും രംഗത്തെത്തി. നെടുമങ്ങാട് തന്നെ തോൽപ്പിക്കാൻ പാലോട് രവി ശ്രമിച്ചുവെന്നും റിയൽ എസ്റ്റേറ്റ്, ക്വാറി മാഫിയകളെ കൂട്ടുപിടിച്ചായിരുന്നു പാലോട് രവിയുടെ പ്രവർത്തനമെന്നും വ്യക്തമാക്കി പ്രശാന്ത് രാഹുൽ ഗാന്ധിക്ക് കത്തയച്ചു. പാലോട് രവിയെ ഡിസിസി പ്രസിഡന്റാക്കിയ തീരുമാനം പുന:പരിശോധിക്കണമെന്നും കത്തിൽ പ്രശാന്ത് ആവശ്യപ്പെടുന്നുണ്ട്. പാർട്ടി വിടുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണെന്ന് പ്രശാന്ത് പറഞ്ഞു. പാലോട് രവിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് പ്രശാന്തിനെ പാർട്ടിയിൽ നിന്ന് സസ്പെണ്ട് ചെയ്തിരുന്നു