കോട്ടയം : പ്രൊ. പി.ജെ. കുര്യൻ 83-ാം വയസിലും രാഷ്ട്രീയ വനവാസത്തിനൊരുങ്ങാതെ സജീവമാണ്. കോൺഗ്രസ് ഗ്രൂപ്പിസം പാർട്ടിയെ ഇല്ലാതാക്കുമെന്നും രാഷ്ട്രീയത്തിൽ പണാധിപത്യം പിടിമുറുക്കിയെന്നുമുള്ള ആശങ്ക കേരളകൗമുദിയോട് അദ്ദേഹം പങ്കുവച്ചു. 1980 മുതൽ 98 വരെ ലോക് സഭാംഗം, കേന്ദ്ര വ്യവസായ,വാണിജ്യ, ഊർജ വകുപ്പ് മന്ത്രി,ലോക് സഭാ ചീഫ് വിപ്പ്, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ, ഐ.ഐ.ടി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് അദ്ദേഹം.
കോൺഗ്രസിലെ ഗ്രൂപ്പുകൾക്ക് ഞാൻ എതിരാണ്. പാർട്ടിയെ ദുർബലപ്പെടുത്തിയത് ഗ്രൂപ്പ് രാഷ്ട്രീയമാണെന്ന സത്യം മുഖം നോക്കാതെ തുറന്നു പറയുന്നതാകാം, വിമതശബദ്മായി വിലയിരുത്തപ്പെടുന്നത്. ഗ്രൂപ്പുകളി ഈ നിലയിൽ തുടർന്നാൽ പാർട്ടി ഇല്ലാതാകുമെന്നു മനസിലാക്കി വിമർശിക്കേണ്ടത് യഥാർത്ഥ പാർട്ടി പ്രവർത്തകന്റെ കടമയാണ്. കാര്യ സാദ്ധ്യത്തിന് ഗ്രൂപ്പുകളിക്കുന്ന നേതാക്കൾക്ക് ഇഷ്ടപ്പെടാതിരിക്കാം. അത് ഞാൻ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






























