തിരുവനന്തപുരം : ജനങ്ങൾക്ക് മതിയായ തൊഴിലും പ്രാതിനിധ്യവും നൽകാത്ത സർക്കാരിനെക്കുറിച്ചുള്ള സി.കേശവന്റെ വിമർശനം ഇക്കാലത്തും പ്രസക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സി.കേശവൻ സ്മാരക സമിതി ഏർപ്പെടുത്തിയ സി.കേശവൻ സ്മാരക അവാർഡ് മലങ്കര കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവയ്‌ക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
സാമുദായികമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടത്തെ ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധിപ്പിക്കണമെന്നതായിരുന്നു സി.കേശവന്റെ നിലപാട്.സി.കേശവനോട് വിയോജിക്കേണ്ട മേഖലകളെക്കാൾ യോജിക്കണ്ട കാര്യങ്ങളാണ് കൂടുതൽ. ചരിത്ര വ്യക്തിത്വങ്ങളെ അവർ വഹിച്ചിരുന്ന ഔദ്യോഗിക സ്ഥാനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ശരിയല്ല. നിയതമായ കള്ളികളിൽ ഒതുങ്ങാത്ത വ്യക്തിത്വമാണ് സി.കേശവൻ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






























